കുഴികൾ നികത്താൻ സംസ്ഥാനപാത പൊളിച്ചു: മേലാറ്റൂരും ചോലക്കുളത്തും പൂരം ‘പൊടി’പൂരം
Mail This Article
മേലാറ്റൂർ ∙ സംസ്ഥാന പാതയിൽ പൊടി ശല്യത്താൽ പൊറുതിമുട്ടി കച്ചവടക്കാരും വഴി യാത്രക്കാരും.മേലാറ്റൂർ റെയിൽവേ ഗേറ്റ് അങ്ങാടി, ചോലക്കുളം ഗോൾഡൻ സിറ്റി, സ്കൂൾപടി എന്നിവിടങ്ങളിലാണ് പൊടിശല്യം രൂക്ഷമായത്. ഈ ഭാഗങ്ങളിൽ നേരത്തെ കുഴികൾ നികത്താനായി പാത പൊളിച്ചിട്ട് യന്ത്രം കൊണ്ട് നിരപ്പാക്കിയിരുന്നു. പിന്നെ ടാറിങ് നടത്തിയില്ല.
മഴ മാറി നിന്നതോടെയാണ് പൊടിപടലം രൂക്ഷമായത്. നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാനപാതയും പാലക്കാട് - കോഴിക്കോട് ഷോർട്ട് ഹൈവേയും കടന്നുപോകുന്ന വഴിയായതിനാൽ ഏതുസമയവും വാഹനത്തിരക്കാണ്. കച്ചവടക്കാർ പൊടിയിൽ ആറാടി സാധനങ്ങൾ വിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്.ചില കച്ചവടക്കാർ പകുതിഭാഗം തുറന്നാണ് വ്യാപാരംനടത്തുന്നത്.
കാൽനടയാത്രക്കാർക്ക് കണ്ണിൽ കരടുകയറാതെ പോകണമെങ്കിൽ ഹെൽമറ്റും വയ്ക്കേണ്ട അവസ്ഥയാണ്. ഈ ഭാഗങ്ങളിലുള്ള വീടുകളിൽ ഭക്ഷണം പാകംചെയ്യുന്നതിൽ പോലും പൊടിവന്നു വീഴുന്നതിനാൽ ആരോഗ്യ ഭീഷണി നേരിടുകയാണ്.
റോഡ് നവീകരണത്തിലെ കരാറുകാരാണങ്കിൽ തട്ടിയും മുട്ടിയും അഴുക്കുചാൽ ഒരുക്കലും മൂടി നിർമിക്കലുമായി മെല്ലെപ്പോക്കിലാണ്. മേലാറ്റൂർ റെയിൽവേ ഗേറ്റിലെ പ്രധാന കച്ചവടക്കാർ ചുമട്ടുതൊഴിലാളികളുടെ സഹകരണത്തോടെ റോഡിലേക്ക് വെള്ളം പമ്പിങ് ചെയ്താണ് പൊടിശല്യം ഒഴിവാക്കുന്നത്. റോഡിലെ കുഴികൾ നികത്താൻ പൊളിച്ചിട്ട സ്ഥലങ്ങളിൽ ഒന്നാം ഘട്ട ടാറിങ് നടത്തിയാൽ നാടിന്റെ ദുരിതത്തിനു പരിഹാരമായിരുന്നു.