നന്നമ്പ്ര വില്ലേജ് ഓഫിസിന് മുന്നിൽ വഴിമുടക്കിയായി ആർക്കും വേണ്ടാത്ത ക്വാർട്ടേഴ്സ്
Mail This Article
നന്നമ്പ്ര ∙ വില്ലേജ് ഓഫിസിന് മുന്നിൽ വഴിമുടക്കിയായി നിർമിച്ച കെട്ടിടം നോക്കുകുത്തിയാകുന്നു. 4 വർഷം മുൻപ് നിർമിച്ച കെട്ടിടമാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. വില്ലേജ് ഓഫിസ് മുറ്റത്ത് കെട്ടിടം നിർമിച്ചതിനാൽ ചുറ്റിവളഞ്ഞു പുതിയ കെട്ടിടത്തിന്റെ പിന്നിലൂടെ വേണം വില്ലേജ് ഓഫിസിലെത്താൻ. പുതിയ കെട്ടിടം നിർമിച്ചതിനാൽ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് ഓഫിസിലേക്കെത്താൻ പ്രയാസവുമാണ്.കോവിഡ് സമയത്താണ് വില്ലേജ് ഓഫിസ് മുറ്റത്ത് കെട്ടിടം നിർമിച്ചത്. സ്ഥലപരിമിതി മൂലം മറ്റു വില്ലേജുകളൊക്കെ തള്ളിയ പദ്ധതി ഇവിടെ നടപ്പാക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ക്വാർട്ടേഴ്സ് ആയാണ് നിർമിച്ചിട്ടുള്ളതെങ്കിലും സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.
2 കുടുംബങ്ങൾക്ക് ഉള്ള മുറികളാണ് നിർമിച്ചിട്ടുള്ളത്. എന്നാൽ വൈദ്യുതി കണക‍്ഷൻ ലഭിച്ചിട്ടില്ല. വെള്ള സൗകര്യവുമില്ല. കെട്ടിടം കാടുമൂടി കിടക്കുകയാണ്. 4 വർഷം കഴിഞ്ഞിട്ടും സൗകര്യങ്ങളൊരുക്കാൻ ഏതൊരു നടപടിയും ഉണ്ടായിട്ടില്ല. കെട്ടിടം സ്റ്റാഫ് ക്വാർട്ടേഴ്സായി ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ ഈ കെട്ടിടം കൂടി ഉപയോഗപ്പെടുത്തി വില്ലേജ് ഓഫിസ് നവീകരിക്കണമന്നാണ് ആവശ്യം. നിലവിൽ വില്ലേജ് ഓഫിസ് വേണ്ടത്ര സൗകര്യങ്ങളില്ല. മാത്രമല്ല, കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം സീലിങ് ഉൾപ്പെടെ പൊളിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. 21 സെന്റ് സ്ഥലമാണ് വില്ലേജ് ഓഫിസിന് ഉള്ളത്. 5 സെന്റ് ആരോഗ്യ ഉപകേന്ദ്രം നിർമിക്കാനായി വിട്ടുകൊടുത്തു. സ്ഥലം പലരും കയ്യേറിയതായി പരാതിയുണ്ട്. ബാക്കി ഭാഗം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.