റെയിൻ ട്രാക്കേഴ്സ്; മഴയുടെ ജനകീയാസൂത്രണം
Mail This Article
മലപ്പുറം ∙ ഇപ്പോൾ നിറങ്ങളിലാണ് മഴയെ അടയാളപ്പെടുത്തുന്നത്. പച്ച– തരക്കേടില്ല, മഞ്ഞ– ശ്രദ്ധിക്കണേ. ഓറഞ്ച്– തയാറായിരിക്കണേ. റെഡ്– ചെയ്യാനുള്ളതു ചെയ്തോളൂ... രക്ഷപ്പെട്ടോളൂ. പക്ഷേ, മുന്നറിയിപ്പുകൊണ്ടു മാത്രം കാര്യമുണ്ടോ? പെയ്യുന്ന മഴയുടെ യഥാർഥ കണക്കുകൾ അടിസ്ഥാനമാക്കിയല്ലേ തുടർന്നുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. അതിന് ആദ്യം മഴയെ അളക്കണം. അപകടകരമായ സ്ഥിതിയിലേക്ക് ഈ മഴയളവുകണക്കുകൾ പോകുമ്പോൾ അത് ആ നാട്ടുകാർ അറിയണം.
ഇത്തരത്തിൽ മഴയറിവുകൾ ജനകീയമാക്കുകയും ശാസ്ത്രീയമായ നിഗമനങ്ങളിലൂടെ അവർക്കു മുന്നറിയിപ്പു നൽകുകയും ചെയ്യുക എന്നത് ദൗത്യമാക്കി ഏറ്റെടുത്ത കൂട്ടായ്മയാണ് റെയിൻ ട്രാക്കേഴ്സ് മലപ്പുറം. മഴയെ ഇഷ്ടപ്പെടുന്നവർ, മേഘങ്ങളുടെ പിന്നാലെ നടക്കുന്നവർ, മഴയൊഴുകുന്ന വഴികളെയും പുഴകളെയും വിടാതെ പിന്തുടരുന്നവർ.
റെയിൻ ട്രാക്കേഴ്സ് കൂട്ടായ്മയിലെ നൂറ്റൻപതോളം അംഗങ്ങളെ വേണമെങ്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പെയ്യുന്ന തുള്ളികളെ അളന്ന്, ആ അറിവ് ജനകീയമാക്കി, അപകട സാധ്യതകൾ സ്വയം തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കി മഴയുടെ ജനകീയാസൂത്രണം നടത്തുകയാണ് റെയിൻ ട്രാക്കേഴ്സ്.
ഉദയം നവോദയയിൽ
∙ മഴയളക്കുന്നത് കടലിലെ തിരയെണ്ണുന്നതുപോലെ നേരംകളയാനുള്ള പരിപാടിയല്ലേ എന്ന് 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം ഒരു മലയാളിയും ചോദിക്കില്ല. അതിന്റെ പിറ്റേവർഷമാണ് റെയിൻട്രാക്കേഴ്സ് കൂട്ടായ്മയുടെ പിറവി. 2019ൽ ചാലിയാർ കരകവിഞ്ഞ് നിലമ്പൂർ വെള്ളത്തിനടിയിലായി.
മലപ്പുറം ജവാഹർ നവോദയ സ്കൂളിലെ പൂർവ വിദ്യാർഥികളായ ചിലരുടെ വീടുകളും വെള്ളം കയറി നശിച്ചു. ഇതന്വേഷിക്കാൻ നവോദയയിലെ പൂർവ വിദ്യാർഥിയും സിവിൽ എൻജിനീയറുമായ പി.എം.സുർജിത്ത് ഉൾപ്പെടെയുള്ളവരുടെ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. ചാലിയാറിന്റെ തീരത്തുള്ള ആദിവാസി കോളനികളിലും സംഘം പോയി.
പുഴയിൽ നിന്ന് വെള്ളം പൊങ്ങിത്തുടങ്ങിയപ്പോൾ മാത്രമാണ് ഈ കോളനികളിലുള്ളവരെല്ലാം പെയ്ത അതിതീവ്ര മഴയെക്കുറിച്ചറിഞ്ഞത്. മുകളിൽനിന്നു വീഴുന്ന മഴയെത്രയെന്ന അറിവുണ്ടായിരുന്നെങ്കിൽ വീടിലേക്കു വെള്ളം കയറുന്നതിനു മുൻപുതന്നെ അവർക്ക് ആ ഭാഗത്തുനിന്ന് മാറിത്താമസിക്കാമായിരുന്നു എന്ന ചിന്തയുടെ ഫലമാണ് റെയിൻ ട്രാക്കേഴ്സ് കൂട്ടായ്മ.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കൂട്ടായ്മ പടർന്നു പന്തലിച്ചു. പരക്കെ മഴ പെയ്യും എന്ന കാടടച്ചുള്ള വെടിയല്ല. ഇന്ന സ്ഥലത്ത് ഇതിനകം ഇത്ര മഴ പെയ്തിരിക്കുന്നു. ഇവിടെയുള്ളവർ ജാഗ്രത പാലിക്കണം എന്ന കൃത്യമായ വിവരമാണ് റെയിൻ ട്രാക്കേഴ്സ് നൽകുന്നത്.
ഒഴുകിച്ചേർന്ന കൂട്ടായ്മ
∙ മഴത്തുള്ളികൾ ചേർന്ന് എങ്ങനെയാണോ നീർച്ചാലുകൾ രൂപപ്പെടുന്നത് അതുപോലെ സ്വാഭാവികമായ കൂടിച്ചേരലായിരുന്നു റെയിൻ ട്രാക്കേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളുടേതും. പല സമയങ്ങളിലായി പലർ വന്നു ചേർന്ന് നൂറ്റൻപതോളം പേരടങ്ങുന്ന കൂട്ടായ്മയായി അതു മാറി. 2019ൽ ആകെ 40 സ്ഥലങ്ങളിൽ ജില്ലയിൽ റെയിൻ ട്രാക്കേഴ്സ് കൂട്ടായ്മ മഴമാപിനികൾ സ്ഥാപിച്ചു.
പ്രധാനമായും വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഈ മഴമാപിനികൾ വച്ചത്. വീട്ടിലാകുമ്പോൾ ഏതു സമയത്തും വിവരങ്ങൾ ലഭിക്കാൻ എളുപ്പമാണല്ലോ. ആദ്യം മഴ മാപിനകൾ സ്ഥാപിച്ചവരിൽ പലരും പിന്നീട് കൂട്ടായ്മയിൽനിന്നു വിട്ടുപോയി. പക്ഷേ, കൂട്ടായ്മ നിലച്ചില്ല. പുതുതായി എത്തിയ അംഗങ്ങളുമായി അതു മുന്നോട്ടുപോയി.
അപകടഘട്ടങ്ങളിൽ ശബ്ദമുണ്ടാക്കി മുന്നറിയിപ്പു നൽകുന്ന പക്ഷിയാണ് ബ്ലൂ ജേ. കൂട്ടായ്മയിലെ ഓരോ അംഗത്തെയും വിളിക്കുന്നതും ബ്ലൂ ജേയ്സ് എന്നു തന്നെ. വരാനിരിക്കുന്ന മഴയെക്കുറിച്ച് വിവിധ കാലാവസ്ഥാ മോഡലുകൾ ഉപയോഗിച്ചു മുന്നൊരുക്കം നടത്തുന്നു. പിന്നീട് മഴമേഘങ്ങളെ പിന്തുടർന്ന് ഓരോ സ്ഥലത്തും പെയ്യുന്ന മഴയെക്കുറിച്ച് ആ പ്രദേശത്തു ലഭ്യമായ മഴമാപിനികൾ ഉപയോഗിച്ച് വിവരം ശേഖരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു.
ഇതാണ് ഇവരുടെ രീതി. നിലവിൽ ജില്ലയിലെ 42 സ്ഥലങ്ങളിൽ സ്ഥാപിച്ച മഴ മാപിനികളിൽനിന്നുള്ള വിവരം കൃത്യമായി ലഭിക്കുന്നുണ്ട്. അത് വാട്സാപ് കൂട്ടായ്മയിലൂടെ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു. 40 വർഷമായി മഴ അളക്കുന്ന മുൻ അധ്യാപകൻ കൂടിയായ ടി.വി.കൃഷ്ണപ്രകാശ്, കാലാവസ്ഥാ നിരീക്ഷകനായ സി.എസ്. ശരത്കുമാർ, സൂരജ് ചാത്തല്ലൂർ, പി.ശരത്, പ്രവീൺ കോറോത്ത്, സൂരജ് പാലേമാട്, യൂനിസ് കോഡൂർ, പി.എം.സുർജിത്ത് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്.
നിലമ്പൂർ കുഴി
∙ നിലമ്പൂർ ഉൾപ്പെട്ട പ്രദേശത്തെ ‘നിലമ്പൂർ കുഴി’ എന്നാണ് റെയിൻ ട്രാക്കേഴ്സ് കൂട്ടായ്മ വിളിക്കുന്നത്. മൂന്നു വശവും കുത്തനെയുള്ള മലനിരകളാൽ ചുറ്റപ്പെട്ട് ‘റ’ പോലെയാണ് നിലമ്പൂർ പ്രദേശത്തിന്റെ കിടപ്പ്. വയനാട്ടിൽ പെയ്യുന്ന മഴയും തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ പെയ്യുന്ന മഴയുമൊക്കെ ഒഴുകിയെത്തുന്നത് നിലമ്പൂരിലെ ചാലിയാറിലേക്കാണ്. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ അതിന്റെ അനന്തരഫലം ചാലിയാറിലുണ്ടായതു നമ്മൾ കണ്ടതുമാണ്.
പ്രകൃതിപരമായ അപകടസാധ്യത കണക്കിലെടുത്ത് നിലമ്പൂർ ഉൾപ്പെട്ട പ്രദേശത്താണ് റെയിൻ ട്രാക്കേഴ്സ് ഏറ്റവും കൂടുതൽ മഴമാപിനികൾ സ്ഥാപിച്ചത്. ഈ വർഷം മറ്റൊരു പരീക്ഷണം കൂടി സംഘം നടത്തി. ‘ഹർ പർവത് മേം റെയിൻ ഗേജ്’ എന്നായിരുന്നു ആ പരീക്ഷണത്തിന്റെ പേര്. സ്വാതന്ത്ര്യദിനത്തിലായിരുന്നു തുടക്കം.
എല്ലായിടത്തും മഴ മാപിനികൾ സ്ഥാപിക്കുന്നതിനു പകരം ജില്ലയിൽ ഉരുൾപൊട്ടലടക്കമുള്ള മഴക്കെടുതികൾ സംഭവിക്കാൻ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ കണ്ടെത്തി അവിടെ മഴ മാപിനികൾ സ്ഥാപിക്കാനായി എന്നതാണ് ഈ പരീക്ഷണത്തിന്റെ ഫലം.
നിലവിലുള്ള മഴമാപിനികളെ ചുരുങ്ങിയ ചെലവിൽ ഓട്ടമാറ്റിക് സംവിധാനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോൾ റെയിൻ ട്രാക്കേഴ്സ് കൂട്ടായ്മ. തൃശൂർ ഗവ. എൻജിനീയറിങ് കോളജാണ് ഇതിനുവേണ്ട സാങ്കേതിക സഹായം നൽകുന്നത്. മഴയളവു രേഖപ്പെടുത്താൻ പ്രത്യേക മൊബൈൽ ആപ്പും ഇതിനകം തയാറായിട്ടുണ്ട്.
തികച്ചും സന്നദ്ധ സേവനം
∙ ഇതൊക്കെ കേട്ടുകഴിയുമ്പോൾ ഇവർക്കു വേറെ പണിയൊന്നുമില്ലേ എന്നു ചോദിക്കരുത്. എല്ലാവരും പണിയുള്ളവരാണ്. എൻജിനീയർമാരും ഡോക്ടർമാരും അധ്യാപകരും കർഷകരുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. വേറെ ഒന്നും പ്രതീക്ഷിച്ചല്ല. തങ്ങളാൽ കഴിയുന്ന വിധം മഴയറിവു ജനകീയമാക്കി നാടിനെ സഹായിക്കുക എന്നതാണ് ഏക ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണ്. കിളിപോയ പോലെ കാലാവസ്ഥ പെരുമാറുന്ന കാലഘട്ടലൂടെയാണ് നമുക്കു കടന്നുപോകേണ്ടത്. അതെക്കുറിച്ച് എത്രമാത്രം അറിവുണ്ടോ അത്രയും നല്ലത്. കാലം ആവശ്യപ്പെടുന്ന ആ അറിവിനു പിന്നാലെയുള്ള ഓട്ടത്തിന് റെയിൻ ട്രാക്കേഴ്സിനിരിക്കട്ടെ ഒരുഗ്രൻ കയ്യടി.