കോട്ടയ്ക്കൽ നഗരസഭയിലെ മാലിന്യപ്രശ്നം; പ്ലാന്റ് തുറക്കൽ നീക്കത്തോട് വഴങ്ങാതെ നാട്ടുകാർ
Mail This Article
കോട്ടയ്ക്കൽ ∙ നഗരസഭയിലെ മാലിന്യപ്രശ്നം വീണ്ടും പുകയുന്നു. ഇന്ത്യനൂർ മൈലാടിയിലെ പ്ലാന്റിൽ വീണ്ടും സംസ്കരണം തുടങ്ങാൻ അധികൃതർ നീക്കം നടത്തുമ്പോഴും വഴങ്ങാത്ത നിലപാടാണു നാട്ടുകാർ സ്വീകരിക്കുന്നത്. 2005ൽ ആണ് ബുഷ്റ ഷബീർ അധ്യക്ഷയും പി.മൂസക്കുട്ടി ഹാജി ഉപാധ്യക്ഷനുമായ ആദ്യത്തെ ഭരണസമിതി മൈലാടിയിൽ പ്ലാന്റ് തുടങ്ങിയത്. കുറച്ചുകാലം നല്ലരീതിയിൽ നടന്നെങ്കിലും ക്രമേണ സംസ്കരണം അശാസ്ത്രീയമായതോടെ നാട്ടുകാർ രംഗത്തെത്തി. തുടർന്നു 11 വർഷം മുൻപ് പ്ലാന്റ് പൂട്ടി. പിന്നീട്, പലതവണ തുറക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സി.എച്ച്. ഓഡിറ്റോറിയത്തിന്റെ വളപ്പിലുള്ള ചെറിയ യൂണിറ്റ് ഉപയോഗിച്ചാണു നിലവിൽ മാലിന്യം സംസ്കരിക്കുന്നത്. ടൗണിലെ പകുതി മാലിന്യം ഇവിടെയും ശേഷിക്കുന്നവ മൈലാടിയിലും എന്ന ലക്ഷ്യത്തോടെയാണു അധികൃതർ വീണ്ടും രംഗത്തിറങ്ങിയത്.
ഇതുസംബന്ധിച്ചു കലക്ടറുടെ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച മലപ്പുറത്ത് ചർച്ച നടക്കുകയും ചെയ്തു. ചർച്ചയിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണു കഴിഞ്ഞദിവസം മൈലാടിയിൽ വാർഡ് സഭ നടന്നത്. എന്നാൽ, നാട്ടുകാർ പ്ലാന്റിനെതിരെ പരസ്യനിലപാടെടുത്തു. ഇന്നു തൊട്ടടുത്ത മരവട്ടം വാർഡ്സഭയും ചേരുന്നുണ്ട്. ഭരണകക്ഷിയായ മുസ് ലിം ലീഗിന്റെ പ്രവർത്തകർ തന്നെ പ്ലാന്റിനെതിരെ രംഗത്തുവരുന്നതാണു ഭരണസമിതിക്കു തലവേദനയാകുന്നത്.അതേസമയം, കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നു നഗരസഭാധ്യക്ഷ ഡോ.കെ.ഹനീഷ പറഞ്ഞു.