ചേലേമ്പ്ര നിസരി ജംക്‌ഷൻ മുതൽ 2 കിലോമീറ്റർ തൃശൂർ ഭാഗത്തേക്കുള്ള 3 ട്രാക്കുകളും അടച്ചു
Mail This Article
തേഞ്ഞിപ്പലം ∙ ജില്ലാ അതിർത്തിയിലെ ചേലേമ്പ്ര നിസരി ജംക്‌ഷൻ പരിസരം മുതൽ ഇടിമുഴിക്കൽ വഴി സ്പിന്നിങ്മിൽ അങ്ങാടി വരെ 2 കിലോമീറ്ററിൽ എൻഎച്ച് 66ൽ ചേളാരി, തൃശൂർ ദിശയിലേക്കുള്ള 3 ട്രാക്കുകളും അടച്ചു. ഗതാഗതം സർവീസ് റോഡ് വഴി മാത്രമാക്കി. ഹ്രസ്വദൂര റൂട്ടുകളിലെ ബസുകൾ പോലും ആറുവരിപ്പാത വഴി പോകുന്നതു ശ്രദ്ധയിൽപെട്ട കലക്ടർ വി.ആർ. വിനോദും റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ മുഹമ്മദ് ഷെഫീഖും ബന്ധപ്പെട്ടവരെ വിളിച്ചതിന് പിന്നാലെയാണീ നടപടി. പി.അബ്ദുൽ ഹമീദ് എംഎൽഎയും ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സമീറയും വെള്ളിയാഴ്ച കലക്ടറെ നേരിട്ടും ആർടിഒയെ ഫോണിലും ഇടിമുഴിക്കലിലെ യാത്രാക്ലേശം അറിയിച്ചിരുന്നു. കഴിഞ്ഞ മാസം തുറന്ന റോഡാണ് ഇന്നലെ അടച്ചത്.
സർവീസ് റോഡ് വഴി പോകേണ്ട വാഹനങ്ങൾ അതു വഴി തന്നെയാണ് പോകുന്നതെന്ന് ഉറപ്പാക്കണമെന്ന് ചേലേമ്പ്ര പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സമീറ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ പ്രതിനിധി എൻ.കെ.അബ്ദുൽ ഷുക്കൂർ, ആർടിഎ പ്രതിനിധി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. തേഞ്ഞിപ്പലം, മൂന്നിയൂർ പഞ്ചായത്തുകളിൽപ്പെട്ട ചില ബസ് സ്റ്റോപ്പുകളിലും ബസുകൾ എത്താതെ പോകുന്ന പ്രശ്നം പരിഹരിക്കാൻ അവിടങ്ങളിലും അതത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ഉടൻ വിളിക്കാൻ നിർദേശം നൽകിയതായി പി.അബ്ദുൽ ഹമീദ് എംഎൽഎ അറിയിച്ചു.
പ്രധാനതീരുമാനങ്ങൾ:
∙ എൻഎച്ചിൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിന് മുന്നോടിയായി മോട്ടർ വാഹന വകുപ്പിനെയും പൊലീസിനെയും അറിയിച്ച് ബന്ധപ്പെട്ടവർ സമ്മതം വാങ്ങണം.
∙ ഇടിമുഴിക്കലിൽ കൊളക്കുത്ത് റോഡ് ജംക്‌ഷനിൽ ആളുകൾക്ക് കയറാനും ഇറങ്ങാനും ബസ് നിർത്തിയിടുന്നത് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നത് കണക്കിലെടുത്ത് ബസ് സ്റ്റോപ് 50 മീറ്റർ മാറ്റണം.
∙ സർവീസ് റോഡരികിലെ ഓട നിർമാണം സമയബന്ധിതമായി തീർക്കണം.
∙ ആറുവരിപ്പാത വഴി വാഹനങ്ങൾ ഒന്നാകെ വിടുന്ന സാഹചര്യം ഉണ്ടായാൽ ആ റോഡിലേക്കും തിരിച്ചും യാത്രക്കാർക്ക് സുരക്ഷിത വഴിയൊരുക്കണം.