ADVERTISEMENT

മലപ്പുറം∙ ഡിഎംകെയുമായി ചേർന്നു പ്രവർത്തിക്കാനുള്ള താൽപര്യമറിയിച്ചു പി.വി.അൻവർ എംഎൽഎ കഴിഞ്ഞ ദിവസംതന്നെ കത്തു നൽകിയതായി സംസ്ഥാന ഘടകം. ഈ കത്ത് ഇന്നലെ സംസ്ഥാന സെക്രട്ടറി കെ.ആർ.മുരുകേശൻ ചെന്നൈയിലെത്തി കേന്ദ്ര നേതൃത്വത്തിനു കൈമാറി. പി.വി.അ‍ൻവർ എംഎൽഎ തങ്ങൾക്കൊപ്പമെത്തുന്നുവെന്ന് അറിഞ്ഞതോടെ സംസ്ഥാനത്തെ ഡിഎംകെ പ്രവർത്തകരും ആവേശത്തിൽ. എന്നാൽ, കേന്ദ്ര നേതൃത്വം അറിയിക്കാതെ പൊതുപ്രതികരണത്തിനില്ലെന്നാണു നേതാക്കളുടെ നിലപാട്. 

പി.വി.അൻവർ പൊലീസിനെതിരായ ആരോപണങ്ങൾ തുടങ്ങിയ സമയത്തുതന്നെ അദ്ദേഹം ഡിഎംകെയോടൊപ്പം ചേർന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ബിസിനസ് സംരംഭങ്ങളുള്ളതിനാൽ നേരത്തേ തന്നെ അദ്ദേഹം ഭരണകക്ഷിയായ ഡിഎംകെയുമായി അടുപ്പത്തിലായിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനുമിറങ്ങിയിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും തള്ളിപ്പറഞ്ഞതോടെയാണ് അൻവർ പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചത്. ഇന്നലെ പൊടുന്നനെ ചെന്നൈയിലേക്കു പോയതോടെയാണു ഡിഎംകെയുമായി ചേർന്നു പ്രവർത്തിക്കുമെന്നു വാർത്തകൾ വന്നത്. എന്നാൽ, അതിനു മുൻപുതന്നെ ഇതിനായി നീക്കങ്ങൾ നടത്തിയിരുന്നെന്നാണ് ഇപ്പോൾ വെളിപ്പെട്ടത്.ഡിഎംകെയോടും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോടും കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർക്കു പ്രത്യേക താൽപര്യമുണ്ട്. 

ഈ ഇഷ്ടം മുതലെടുക്കാൻ പുതിയ സാഹചര്യത്തിൽ അൻവറിനാകും. അതോടൊപ്പം എൽഡിഎഫിലെയും യുഡിഎഫിലെയും പിണങ്ങിനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ അൻവറിനു പദ്ധതിയുണ്ടെന്നാണു വിവരം. ഇന്നു മഞ്ചേരിയിലെ സമ്മേളനത്തിൽ ഇവരെത്തുമോയെന്നു കാത്തിരുന്നു കാണാം. ഡിഎംകെ പ്രവർത്തകർ ഇന്നത്തെ മഞ്ചേരി സമ്മേളനത്തിനെത്തുമെന്നു ജില്ലയിലെ ഡിഎംകെ നേതാവ് പറഞ്ഞു.

അതേസമയം അൻവറിന്റെ പുതിയ പാർട്ടി ഏതെങ്കിലും മുന്നണിയിൽ ചേരുമോ, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമോയെന്നതു സംബന്ധിച്ചും ചർച്ചകളുയരുന്നുണ്ട്. സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞതിനാൽ  യുഡിഎഫിൽ ചേരാനാണു സാധ്യത കൂടുതൽ. അൻവറിന്റെ കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നു കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇന്നലെ തമിഴ്നാട് ലീഗ് നേതൃത്വത്തോടൊപ്പമാണ് അൻവർ ഡിഎംകെയെ കണ്ടതെന്നത് ഇക്കാര്യത്തിൽ സൂചന നൽകുന്നു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ മത്സരിക്കുമെങ്കിൽ അതു വീണ്ടും നിലമ്പൂരിലാകുമോയെന്നതും രാഷ്ട്രീയ ചർച്ചകളിലുണ്ട്. സ്വന്തം നാട് ഉൾപ്പെടുന്ന ഏറനാട്, ബിസിനസ് സംരംഭങ്ങളുള്ള തിരുവമ്പാടി എന്നിവ നിലവിൽ യുഡിഎഫിൽ ലീഗിന്റെ സീറ്റുകളാണ്. തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കി ഈ 2 മണ്ഡലങ്ങളിൽ ഏതങ്കിലുമൊന്നിൽ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് അൻവറിനോട് അടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്.

English Summary:

P.V. Anwar, MLA from Kerala, has sent a letter to the DMK expressing his interest to work with the party. While DMK workers are excited, the party leadership remains silent, awaiting instructions from the central leadership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com