ADVERTISEMENT

പെരിന്തൽമണ്ണ∙ വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ മിനി സിവിൽ സ്‌റ്റേഷനിൽ എത്തുന്നവർക്ക് അവശ്യസൗകര്യങ്ങൾ ഉടൻ സജ്ജമാക്കുമെന്ന് താലൂക്ക് സഭായോഗം.  കഴിഞ്ഞ ദിവസങ്ങളിൽ ‘കരുതിയവർക്ക് കരുതൽ വേണം’ എന്ന പേരിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച പരമ്പരയിലെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ. 

പരമ്പര ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ കലക്‌ടർ ഇക്കാര്യങ്ങൾ സംബന്ധിച്ച് അന്വേഷിച്ചതായി തഹസിൽദാർ (എൽആർ) എ.വേണുഗോപാൽ  യോഗത്തെ അറിയിച്ചു. 

ഇന്നലെ നടന്ന താലൂക്ക് സഭാ യോഗത്തിൽ മനോരമ പരമ്പരയിലുന്നയിച്ച വിഷയങ്ങൾ ഗൗരവമായ ചർച്ചയായി.  

പൊതുപ്രവർത്തകനായ ഹംസ പാലൂരാണ് മനോരമ പരമ്പര ശ്രദ്ധയിൽപെടുത്തി ചർച്ചയ്ക്കു തുടക്കമിട്ടത്. 

വിവിധ ഓഫിസുകൾ ഏതു നിലയിലാണെന്നതു സംബന്ധിച്ച അറിയിപ്പ് ബോർഡും ഓരോ നിലയിലും ശുദ്ധജല സൗകര്യവും ഇവിടെ എത്തുന്നവർക്ക് താഴെ നിലയിൽ വിശ്രമിക്കാനാവശ്യമായ ഇരിപ്പിട സൗകര്യവും ഉടൻ സജ്ജമാക്കുമെന്ന് തഹസിൽദാർ യോഗത്തെ അറിയിച്ചു.. 

 മിനി സിവിൽ സ്‌റ്റേഷനിലെ ലിഫ്‌റ്റിന്റെ തകരാറുകൾ പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. 

മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ രണ്ട് ബ്ലോക്കുകളെയും ബന്ധിപ്പിക്കാനായി മേൽപാലം നിർമിക്കണമെന്ന ആവശ്യം സഭ അധികൃതർക്ക് മുന്നിൽ ഉന്നയിക്കും. നഗരത്തിൽ വയോജന പാർക്ക് സ്ഥാപിക്കണമെന്നും സഭയിൽ ആവശ്യമുയർന്നു. 

പെരിന്തൽമണ്ണ സബ് ട്രഷറിയിൽ പെൻഷൻ ആവശ്യങ്ങൾക്കായെത്തുന്നവർക്ക് പ്രത്യേക സൗകര്യം ഒരുക്കണം. 85 വയസ്സുകാർ പോലും ഇവിടെ ടോക്കൺ എടുത്തു കാത്തുനിൽക്കേണ്ടിവരുന്നത് സങ്കടകരമാണ്. മുൻപ് സിവിൽ സ്‌റ്റേഷനിലുണ്ടായിരുന്ന ഹെൽപ് ഡെസ്‌ക് സൗകര്യം പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് ഒഴിവാക്കിയതെന്നും സന്നദ്ധ സംഘടനകൾ തയാറായാൽ പരിഗണിക്കാവുന്നതാണെന്നും തഹസിൽദാർ അറിയിച്ചു. യോഗത്തിനെത്തുന്ന ഉദ്യോഗസ്ഥ മേധാവികളുടെ കുറവ് ചർച്ചയായി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ മേധാവികൾക്കും കലക്‌ടർക്കും റിപ്പോർട്ട് നൽകും. 

മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്‌ദുൽ കരീം യോഗത്തിൽ ആധ്യക്ഷ്യം    വഹിച്ചു.

English Summary:

The Perinthalmanna community welcomes improvements to the Mini Civil Station, as the Taluk Sabha prioritizes public access to essential government services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com