പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ സഹോദരന് 123 വർഷം കഠിനതടവ്
Mail This Article
മഞ്ചേരി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ 24 വയസ്സുകാരനായ സഹോദരന് 123 വർഷം കഠിനതടവും 7 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി എ.എം.അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലുള്ള ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാൽ മതി. വിധി കേട്ട ശേഷം പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. അന്ന് 19 വയസ്സുകാരനായ പ്രതി 13 വയസ്സുകാരിയായ സഹോദരിയെ പലതവണ പീഡനത്തിനു വിധേയയാക്കുകയായിരുന്നു.
6 മാസത്തിനു ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. ഇക്കാര്യം ഡോക്ടർ പൊലീസിൽ അറിയിച്ചില്ല. പിന്നീട് പെൺകുട്ടി ഇതേ ആശുപത്രിയിൽ പ്രസവിച്ചു. പ്രസവശുശ്രൂഷ നടത്തിയ ഡോക്ടറാണ് പൊലീസിനു വിവരം കൈമാറിയത്. സഹോദരനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് കുട്ടി പൊലീസിനും മജിസ്ട്രേട്ടിനും മുൻപിൽ മൊഴി നൽകി.
കേസ് കോടതിയിൽ എത്തിയതോടെ 1, 2, 3 സാക്ഷികളായ കുട്ടി, മാതാവ്, അമ്മാവൻ എന്നിവർ കൂറുമാറി. ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ പിതാവ് പ്രതിയാണെന്നു തെളിഞ്ഞു. പരിശോധന നടത്തിയ ഡയറക്ടർ ഓഫ് ഫൊറൻസിക് ലാബ് അസിസ്റ്റന്റിനെ വിസ്തരിച്ചു. പ്രതിയായ മകനെ സംരക്ഷിക്കാനാണ് കൂറുമാറ്റമെന്നും ശാസ്ത്രീയ തെളിവുകൾ കുറ്റകൃത്യം വ്യക്തമാക്കുന്നെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ എ.സോമസുന്ദരന്റെ വാദം കോടതി അംഗീകരിച്ചു.
ഗർഭിണിയായി ചികിത്സ തേടിയ വിവരം പൊലീസിനെ അറിയിക്കാത്ത ഡോക്ടറെ കേസിലെ രണ്ടാം പ്രതിയാക്കിയിരുന്നു. ഇയാൾക്കെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഒന്നാം പ്രതിയുടെ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന പിന്നീട് ദത്തുനൽകി.
പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന എൻ.വി.ദാസൻ, ബിനു തോമസ്, എ.ഉമേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. 23 സാക്ഷികളെ വിസ്തരിച്ചു. കേസിൽ വിധി പ്രസ്താവിച്ച ശേഷം, വിധിന്യായത്തിൽ ഒപ്പുവയ്ക്കാൻ കോടതി ഓഫിസിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രതി ഞരമ്പു മുറിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.