മർദിച്ചു, കള്ളക്കേസെടുത്തു, കാർ തടഞ്ഞുവച്ചു; കൈക്കൂലി നൽകാത്തതിന് തമിഴ്നാട് പൊലീസിന്റെ ക്രൂരതയെന്നു പരാതി
Mail This Article
മലപ്പുറം ∙ കൈക്കൂലി നൽകാൻ തയാറാകാത്തതിന്റെ വൈരാഗ്യത്തിൽ തമിഴ്നാട് പൊലീസ് മുഖത്തടിക്കുകയും കള്ളക്കേസിൽ കുടുക്കുകയും രണ്ടു മാസമായി കാർ തടഞ്ഞുവയ്ക്കുകയും ചെയ്തതായി പരാതി. ഉത്തരവാദികളായ തമിഴ്നാട് കൊടൈക്കനാൽ ഡിവൈഎസ്പി മധുമിത, ട്രാഫിക് പൊലീസ് എസ്ഐ മുത്തുകുമാർ, സെന്തിൽകുമാർ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടു പെരിന്തൽമണ്ണ സ്വദേശി കെ.ടി.റോഷൻ പ്രധാനമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കു പരാതി നൽകി. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെ ഓഫിസ് പരാതി തമിഴ്നാട് ഡിജിപിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
റോഷനും 3 സുഹൃത്തുക്കളും കഴിഞ്ഞ ഓഗസ്റ്റ് 10നാണു കൊടൈക്കനാലിലേക്കു പോയത്. തിരിച്ചുവരുമ്പോൾ കൊടൈക്കനാൽ പൊലീസ് വാഹനത്തിനു കൈകാണിച്ചു മദ്യപിച്ചിട്ടുണ്ടോയെന്നു ചോദിച്ചതായി റോഷൻ പറയുന്നു. ഇല്ലെന്നു പറഞ്ഞപ്പോൾ 5000 രൂപ നൽകി പോകാൻ ആവശ്യപ്പെട്ടു. തുക നൽകില്ലെന്നു പറഞ്ഞപ്പോൾ മദ്യപിച്ചു വാഹനമോടിച്ചതിനു കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതിനെ എതിർത്തപ്പോൾ എസ്ഐ മുത്തുകുമാർ മുഖത്തടിച്ചു.
പൊലീസ് സ്റ്റേഷനിലെത്തി മുത്തുകുമാറിനെതിരെ പരാതി നൽകിയിട്ടും ഡിവൈഎസ്പി മധുമിത കേസെടുക്കാൻ തയാറായില്ല. ഇതു ചോദ്യം ചെയ്തപ്പോൾ മദ്യപിച്ചു വാഹനമോടിച്ചതിനു കേസെടുത്തു. ഒറിജിനൽ ലൈസൻസ് ഹാജരാക്കണമെന്നു പറഞ്ഞപ്പോൾ നാട്ടിൽനിന്നു സുഹൃത്ത് ലൈസൻസുമായി കൊടൈക്കനാലിലെത്തി.
എന്നാൽ, കാർ വിട്ടുനൽകാൻ തയാറായില്ല. ഡിണ്ടിഗൽ എസ്പിയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വിട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ കാർ വിട്ടുതന്നില്ലെന്നു റോഷൻ പറയുന്നു. നാട്ടിലേക്കു മടങ്ങിയശേഷം പലതവണ ഡിണ്ടിഗലിലെത്തിയിട്ടും ഇതുവരെ കാർ വിട്ടുനൽകിയിട്ടില്ല. കാർ വിട്ടുനൽകണമെങ്കിൽ നൽകിയ പരാതികൾ പിൻവലിക്കണമെന്നാണു പൊലീസിന്റെ ആവശ്യമെന്നു റോഷൻ പറയുന്നു.