ചുരത്തിൽ മുളങ്കൂട്ടങ്ങൾ വാഹനങ്ങൾക്ക് ഭീഷണി
Mail This Article
വഴിക്കടവ് ∙ നാടുകാണി ചുരത്തിൽ കാറ്റിലും മഴയിലും നിലംപതിച്ച മുളങ്കൂട്ടങ്ങൾ പൂർണമായി നീക്കംചെയ്യാത്തതിനാൽ വാഹനങ്ങൾക്ക് ഭീഷണി.കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലും മഴയിലുമാണ് ചുരത്തൽ വിവിധയിടങ്ങളിൽ മുളങ്കൂട്ടങ്ങൾ റോഡിലേക്ക് പതിച്ചത്.അഗ്നിരക്ഷാസേനയും വനപാലകരും ട്രോമാകെയർ പ്രവർത്തകരും അടങ്ങുന്ന സംഘമെത്തി കഷ്ടിച്ച് ഒരു വാഹനത്തിന് പോകാനാവുന്ന വിധത്തിൽ മുളങ്കൂട്ടങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
2 ദിവസം കഴിഞ്ഞിട്ടും ശേഷിക്കുന്ന മുളങ്കൂട്ടങ്ങൾ നീക്കംചെയ്ത് ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ നടപടിയുണ്ടായിട്ടില്ല. വെറ്റിലക്കൊല്ലി ഭാഗത്ത് ചാഞ്ഞുകിടക്കുന്ന മുളങ്കൂട്ടങ്ങൾ വാഹനങ്ങൾക്ക് പോകുന്നതിനു തടസ്സമാണ്. വലിയ വാഹനങ്ങളുടെ ചില്ലിൽ തട്ടുന്ന നിലയിലാണ്. മുളങ്കുട്ടങ്ങൾ നീക്കംചെയ്യാൻ വനം വകുപ്പും മരാമത്ത് വകുപ്പും തയാറാവാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.