പെരുവള്ളൂർ വരപ്പാറ റോഡിലെ വെള്ളക്കെട്ടിനു പരിഹാരമില്ല
Mail This Article
തേഞ്ഞിപ്പലം ∙ പെരുവള്ളൂർ വരപ്പാറയിൽ മരാമത്ത് റോഡിലെ വെള്ളക്കെട്ടിനെ തുടർന്ന് വാഹന യാത്രക്കാർ തമ്മിൽ തർക്കം പതിവാകുന്നു. സർക്കാർ ഓട നിർമിക്കാൻ പണം അനുവദിക്കാത്തതിനാൽ വർഷങ്ങളായി റോഡിൽ മഴ പെയ്താൽ പ്രളയമാണ്. പലപ്പോഴും ബൈക്ക് യാത്രക്കാരുടെ ദേഹത്താകെ വെള്ളം നനയുന്ന അവസ്ഥ. വസ്ത്രത്തിലേക്ക് ചെളി തെറിക്കുന്നതാണ് വാക്കേറ്റത്തിന് ഇടയാക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്കുകാർ കാറിന് വിലങ്ങിട്ടത് കയ്യാങ്കളിയിലേക്ക് നീങ്ങാതെ നാട്ടുകാരുടെ ഇടപെടലിലൂടെ ഒഴിവാക്കുകയായിരുന്നു. പടിക്കൽ– കരുവാങ്കല്ല്– എയർപോർട്ട് റോഡിലാണീ വെള്ളക്കെട്ട്. ഇരുപതിലേറെ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ആയിരങ്ങൾ ആശ്രയിക്കുന്ന റോഡായിട്ടും അതനുസരിച്ചുള്ള പരിരരക്ഷ ഇപ്പോഴുമില്ല.
റോഡിൽ മഴയത്ത് വെള്ളം നിറയുന്നത് പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാർ നിറവേറ്റത്തതാണ് പ്രശ്നം. ഇതേ റോഡിൽ പറമ്പിൽപീടിക കാക്കത്തടം ഭാഗത്തും ഏതാണ്ട് 350 മീറ്ററിൽ മഴയത്ത് വെള്ളക്കെട്ട് പതിവാണ്. രണ്ടിടത്തുമായി ഏതാണ്ട് അര കിലോമീറ്ററിൽ ഓട നിർമിച്ച് പ്രശ്നം പരിഹരിക്കാനായി 2021ൽ സമർപ്പിച്ച 1.5 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചില്ല. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പി.അബ്ദുൽ ഹമീദ് എംഎൽഎ പ്രശ്നം ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ആയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഓട നിർമാണത്തിന് എന്ന് അനുമതി ലഭിക്കുമെന്ന് ഉറപ്പുമില്ല. ഇതേ റോഡിൽ കാടപ്പടിയിൽ ഇല്ലത്തുമാട് റോഡ് ജംക്‌ഷനിൽ മൂച്ചിക്കലും മഴയത്ത് ഭാഗികമായി വെള്ളം നിറയുന്നത് പലപ്പോഴും പ്രശ്നമാണ്. നാളെ തിരുവനന്തപുരത്തെത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പ്രശ്നം നേരിട്ട് ബോധിപ്പിക്കുമെന്ന് പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം അറിയിച്ചു.
∙ പെരുവള്ളൂരിൽ തോട്ടശേരിയറ– ഇല്ലത്തുമാട് റോഡിൽ ചാലുകൾ പ്രത്യക്ഷപ്പെട്ടത് വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ ഉടൻ കോൺക്രീറ്റ് ചെയ്യണമെന്ന് കരാറുകാരെ സന്ദർശിച്ച് നാട്ടുകാരുടെ പ്രതിനിധി സംഘം ബോധ്യപ്പെടുത്തി. കെകെ പടി മുതൽ കുന്നംകുറ്റി എടായി അരു വരെ ഭൂഗർഭ പൈപ്പിടൽ ജോലികൾ ഉടൻ പൂർത്തിയാക്കണമെന്നും മുസ്തഫ പാമങ്ങാടൻ, തേനത്ത് മൊയ്തീൻ കുട്ടി, പി. റഫീഖ്, പാലപ്പെട്ടി ജബ്ബാർ എന്നിവർ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം പണി തുടങ്ങുമെന്ന ഉറപ്പ് കരാറുകാറിൽനിന്ന് ലഭിച്ചതായും സംഘാംഗങ്ങൾ പറഞ്ഞു.