മഹാകവി ഓർമയായിട്ട് 4 വർഷം പിന്നിടുന്നു; ഓർമകളിൽ ഒതുങ്ങി അക്കിത്തം സ്മാരകം
Mail This Article
എടപ്പാൾ ∙ മഹാകവി അക്കിത്തം ഓർമയായി 4 വർഷം പിന്നിടുമ്പോഴും സർക്കാർ പ്രഖ്യാപിച്ച സ്മാരകം ഓർമകളിൽ ഒതുങ്ങി. അക്കിത്തത്തിന്റെ ജന്മഗൃഹവും ഇതോടു ചേർന്നുള്ള അഞ്ച് ഏക്കർ സ്ഥലവും ഏറ്റെടുത്ത് സ്മാരകവും സാംസ്കാരിക മ്യൂസിയവും സ്ഥാപിക്കാൻ ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാനും എം.ബി.രാജേഷും കുമരനെല്ലൂരിലെ അക്കിത്തത്തിന്റെ തറവാട് വീടും പരിസരവും സന്ദർശിച്ച് കുടുംബാഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു.
200 വർഷം പഴക്കമുള്ള തറവാട് അറ്റകുറ്റപ്പണി നടത്തി സ്മാരക മന്ദിരമാക്കാനും ഇതോടു ചേർന്നുള്ള അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്ത് കേരള സാംസ്‌കാരിക മ്യൂസിയം സ്ഥാപിക്കാനുമാണ് സർക്കാർ തീരുമാനിച്ചിരുന്നത്. അക്കിത്തം സ്മാരകം നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സാംസ്‌കാരിക മ്യൂസിയമായി ഉയർത്തുകയായിരുന്നു. സ്മാരക പദ്ധതിയുമായി സഹകരിക്കുമെന്ന് അക്കിത്തത്തിന്റെ കുടുംബാംഗങ്ങൾ അക്കാലത്ത് സർക്കാരിനെ അറിയിക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. മഹാകവിയുടെ നാലാം ചരമ വാർഷികം കടന്നു പോയിട്ടും സർക്കാർ തലത്തിൽ ആരും അദ്ദേഹത്തെ ഓർത്തതുമില്ല. ഇത് തികഞ്ഞ അനാദരവാണെന്ന് സാംസ്കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.