ആർക്കും വേണ്ടാതെ നൂൽനൂൽപ് കേന്ദ്രങ്ങൾ
Mail This Article
തേഞ്ഞിപ്പലം ∙ ചെനയ്ക്കലങ്ങാടിയിലും ഇല്ലത്ത് സ്കൂൾ പരിസരത്തും നൂൽനൂൽപ് കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചിട്ടു വർഷങ്ങൾ. കാലിക്കറ്റ് സർവകലാശാല കെട്ടിട വാടക നൽകിയതനുസരിച്ച് സർവോദയ സംഘം നടത്തിയിരുന്ന സെന്ററുകളാണ്. തൊഴിലാളികൾ ഗണ്യമായി കുറഞ്ഞതോടെ സർവോദയ സംഘം നൂൽനൂൽപ് കേന്ദ്രം പുനഃരാരംഭിക്കാൻ വിമുകത പ്രകടിപ്പിക്കുകയായിരുന്നു.
വേതനം വർധിപ്പിച്ച് തൊഴിലാളികളെ ആകർഷിക്കാൻ സർക്കാർ തലത്തിൽ നീക്കമില്ലാത്തതും തിരിച്ചടിയായി. നൂൽനൂൽപ് ഉപജീവന മാർഗമാക്കിയ സ്ത്രീകൾ ഇരു കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. ഖാദി ഉൽപന്നങ്ങളുടെ വിപണന കേന്ദ്രവുമായിരുന്നു 2 സെന്ററുകളും. തൊഴിലുറപ്പ് തൊഴിൽ അടക്കം പുതിയ സാധ്യതകൾ തെളിഞ്ഞതോടെ നൂൽനൂൽപ് മേഖലയിൽ പലരും എത്താതായതോടെ മുന്നറിയിപ്പില്ലാതെ 2 സെന്ററുകളും അടയ്ക്കുകയായിരുന്നു.
മേൽക്കൂര തകർന്നു
ഒലിപ്രം കടവ് ∙ വള്ളിക്കുന്ന് മുണ്ടിയൻകാവിൽ കോഴിക്കോട് സർവോദയ സംഘത്തിന് കീഴിലുള്ള നൂൽനൂൽപ് കേന്ദ്രം കെട്ടിടത്തിന്റെ ഓടുമേഞ്ഞ മേൽക്കൂര മഴയിൽ തകർന്നു. മേച്ചിലോട് പൊട്ടി വീണും മഴ നനഞ്ഞും പരുത്തി കേടായി. ചില ചർക്കയും കേടായിട്ടുണ്ട്. നൂൽനൂൽപ് കേന്ദ്രവും അവിടത്തെ വസ്ത്രാലയവും തൽക്കാലം മറ്റൊരിടതതേയ്ക്ക് മാറ്റാൻ ആലോചികുന്നതായി കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി ടി. വിശ്വൻ അറിയിച്ചു. അവിടെ 12 തൊഴിലാളികളാണുള്ളത്. വർഷങ്ങളായുള്ള കേന്ദ്രമാണ്. കഴുക്കോലും പട്ടികയും ഉൾപ്പെടെയാണ് മേൽക്കൂര തകർന്നത്. പുനഃസ്ഥാപിക്കാൻ സമയമെടുക്കും. പലയിടത്തും സമീപ കാലത്ത് നൂൽനൂൽപ് കേന്ദ്രങ്ങൾ നിലച്ചിട്ടും മുടക്കമില്ലാതെ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് മുണ്ടിൻകാവിലേത്.