തിരഞ്ഞെടുപ്പു ചൂടിലേക്ക് ജില്ലയുടെ കിഴക്കൻ മേഖല
Mail This Article
മലപ്പുറം∙ 5 മാസത്തെ ഇടവേളയ്ക്കു ശേഷം വയനാട് ലോക്‌സഭാ മണ്ഡലം വീണ്ടും വിധിയെഴുത്തിനൊരുങ്ങുമ്പോൾ ജില്ലയിലെ കിഴക്കൻ മേഖലയും തിരഞ്ഞെടുപ്പു ചൂടിലേക്ക്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കീഴ്മേൽ മറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിലാണു ജില്ലയുടെ മലയോരം പോളിങ് ബൂത്തിലേക്കു പോകുന്നത്. സിപിഎമ്മിനെതിരെ പി.വി.അൻവർ നടത്തിയ പടയൊരുക്കം വയനാട്ടിലുൾപ്പെടുന്ന ജില്ലയിലെ 3 മണ്ഡലങ്ങളിൽ എങ്ങനെ പ്രതിഫലിക്കുമെന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. നെഹ്റു കുടുംബത്തിലെ ഇളമുറക്കാരി പ്രിയങ്കാ ഗാന്ധി കന്നിയങ്കത്തിനിറങ്ങുന്നതിനാൽ രാജ്യത്തിന്റെയാകെ കണ്ണും കാതും വയനാട്ടിലേക്കു തിരിയും.
∙കളത്തിലാര്?
തിരഞ്ഞെടുപ്പിനു വിസിൽ മുഴങ്ങുന്നതിനു മാസങ്ങൾക്കു മുൻപേ യുഡിഎഫിന്റെ ലൈനപ് റെഡിയാണ്. രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്കാ ഗാന്ധിയെത്തുമെന്നു പ്രഖ്യാപിച്ചതു മുതൽ യുഡിഎഫ് ക്യാംപ് ആവേശത്തിലാണ്. ഭൂരിപക്ഷത്തിൽ പ്രിയങ്ക രാഹുലിനെ മറികടക്കുമോയെന്നതു മാത്രമാണു ചോദ്യമെന്നാണു യുഡിഎഫ് ക്യാംപ് പറയുന്നത്. റെക്കോർഡ് ഭൂരിപക്ഷമെന്ന യുഡിഎഫിന്റെ കണക്ക് യാഥാർഥ്യമാകണമെങ്കിൽ ജില്ലയിലെ 3 മണ്ഡലങ്ങളും മനസ്സറിഞ്ഞു കനിയണം. 2019ൽ രാഹുൽ ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിലെത്തിച്ചതു നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങൾ നൽകിയ ലീഡാണ്. അഞ്ചു മാസം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ 3 മണ്ഡലങ്ങളും കൂടി രാഹുലിനു സമ്മാനിച്ചതു 1,82,790 വോട്ടിന്റെ ലീഡാണ്.
∙വരുമോ വനിതാ അങ്കം?
കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ എതിരാളിയായിരുന്ന ആനി രാജ ഇത്തവണ ചുരം കയറില്ലെന്നുറപ്പാണ്. മുൻ എംഎൽഎ ഇ.എസ്.ബിജിമോളുടെ പേരു സിപിഐയുടെ സജീവ പരിഗണനയിലുണ്ട്. നാളെ നടക്കുന്ന സംസ്ഥാന കൗൺസിൽ അതിന് അംഗീകാരം നൽകിയാൽ പ്രധാന 2 മുന്നണികൾക്കു വനിതാ സ്ഥാനാർഥികളാകും. കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ വീണ്ടും ബിജെപിക്കായി കളത്തിലിറങ്ങുമെന്ന സൂചനയുണ്ട്. വനിതകളെ പരിഗണിക്കാൻ തീരുമാനിച്ചാൽ ശോഭാ സുരേന്ദ്രൻ, നിവേദിത സുബ്രഹ്മണ്യം എന്നിവർക്കും നറുക്കു വീണേക്കാം.