നിലമ്പൂർ പാത വികസനം: റെയിൽവേ ആക്‌ഷൻ കൗൺസിൽ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
Mail This Article
നിലമ്പൂർ ∙ ഷൊർണൂർ -നിലമ്പൂർ റെയിൽപാതയുടെ വികസനത്തിന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം കേന്ദ്രമന്ത്രി ജോർജ് കുര്യന് നിലമ്പൂർ-മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ സമർപ്പിച്ചു.ഷൊർണൂരിൽനിന്ന് രാത്രി 8 മുതൽ പുലർച്ചെ 3.30ന് രാജ്യറാണി എക്സ്പ്രസ് എത്തുംവരെ നിലമ്പൂരിലേക്ക് ട്രെയിൻ ഇല്ല. പരിഹാരമായി രാത്രി 8.45ന് ഷൊർണൂരിൽ എത്തുന്ന എറണാകുളം-ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്നാണ് പ്രധാന ആവശ്യം.
നിലമ്പൂർ പാതയിൽ ഉച്ചസമയത്ത് ട്രെയിൻ സർവീസില്ല. പാതയിൽ വൈദ്യുതീകരണം പൂർത്തിയാകുമ്പോൾ ഈ സമയത്ത് കോവൈ ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. രാജ്യറാണി എക്സ്പ്രസ് പുലർച്ചെ 5ന് നിലമ്പൂരിൽ എത്തുന്നവിധം സമയം ക്രമീകരിച്ചാൽ 5.40 ന് മടങ്ങി എറണാകുളത്ത് 9.15 എത്താൻ കഴിയും.നിലമ്പൂരിൽ നിന്ന് കോട്ടയത്തിന് പകൽ സർവീസ് വേണം.
വൈകിട്ട് നിലമ്പൂരിൽ എത്തുന്നവിധ സമയം ക്രമീകരിക്കുകയും വേണം. നിവേദനത്തിൽ പറയുന്നു.നിലമ്പൂരിൽ നിന്ന് കൊച്ചുവേളിയിലേക്ക് പോകുമ്പോൾ തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിക്കണം. അങ്ങാടിപ്പുറം,വാണിയമ്പലം,നിലമ്പൂർ റെയിൽവേ സ്റ്റേഷനുകൾ 24 കോച്ചുകൾ നിർത്താൻ സൗകര്യത്തിന് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കണം.
ഭാവിയിൽ വേണാട് എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകൾ നിലമ്പൂരിലേക്ക് നീട്ടാനുളള സാധ്യത കണക്കിലെടുത്താണ് ആവശ്യം.അങ്ങാടിപ്പുറം - ഏഴുകണ്ണി പാലം അടിപ്പാത വികസനം, എഫ്സിഐ റോഡ് വീതികൂട്ടൽ, അമൃത് സ്റ്റേഷനായി ഉയർത്തിയ അങ്ങാടിപ്പുറം സ്റ്റേഷനിൽ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ നിർദേശങ്ങളും നിവേദനത്തിലുണ്ട്.
അങ്ങാടിപ്പുറത്ത് ബിജെപി അംഗത്വ പ്രചാരണത്തിന് എത്തിയതായിരുന്നു മന്ത്രി ജോർജ് കുര്യൻ. ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ. ബിജു നൈനാൻ, അനൂപ് അങ്ങാടിപ്പുറം എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തോട് അദ്ദേഹം ആവശ്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. കേന്ദ്ര റെയിൽവേ മന്ത്രി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്താമെന്ന് അറിയിച്ചു.