4 കിലോഗ്രാം മാംസം, നാടൻ തോക്ക്, 12 വെടിയുണ്ട, 3 കത്തി..; കൂരമാനിന്റെ മാംസവുമായി സഹോദരന്മാർ പിടിയിൽ
Mail This Article
നിലമ്പൂർ∙ കൃഷിയിടത്തിലെ വീട്ടിൽ നിന്ന് കൂരമാനിന്റെ മാംസവുമായി സഹോദരന്മാർ പിടിയിൽ. കക്കാടംപൊയിൽ തോട്ടപ്പള്ളി അറമ്പാട്ടുമാക്കിൽ ജോസഫ് (62), അനുജൻ ദേവസ്യ (46) എന്നിവരാണ് പിടിയിലായത്. 4 കിലോഗ്രാം മാംസം, നാടൻ തോക്ക്, എയർ ഗൺ, 12 വെടിയുണ്ടകൾ, 7 കാലി കെയ്സുകൾ, 3 കത്തികൾ, 2 ഹെഡ്ലൈറ്റുകൾ എന്നിവ പിടിച്ചെടുത്തു.
പ്രതികൾ അരീക്കോട് തോട്ടുമുക്കത്താണ് താമസം. രഹസ്യ വിവരത്തെത്തുടർന്ന് അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വി.കെ.മുഹസിലിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ ഒരു മണിക്ക് വീട്ടിൽ പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. കൂരമാനിന്റെ മാംസം അറുത്തെടുത്ത ശേഷം ഉറങ്ങുകയായിരുന്നു പ്രതികൾ. പന്തീരായിരം ഏക്കർ വനത്തിൽ പള്ളിമേട് ഭാഗത്തുനിന്ന് ബുധനാഴ്ച രാത്രി 8ന് ആണ് വേട്ട നടത്തിയതെന്ന് പ്രതികൾ പറഞ്ഞു. തോക്കുകൾ ജോസഫിന്റേതാണ്. വെടിവച്ചതും ജോസഫാണ്. ദേവസ്യയുടേതാണ് വീട്.
എസ്എഫ്ഒ പി.എം.ശ്രീജിത്ത്, ബിഎഫ്ഒമാരായ കെ.പി.അനിൽകുമാർ, വി.അനിൽകുമാർ, എസ്.വിപിൻ രാജ്, കെ.സി.അനീഷ്, സിപിഒ ടി.എം.രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വനം വെറ്ററിനറി ഓഫിസർ ഡോ. എസ്.ശ്യാം പോസ്റ്റുമോർട്ടം നടത്തി. തല ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ ആയുധ നിയമലംഘനത്തിന് കേസെടുക്കാൻ പൊലീസിന് റിപ്പോർട്ട് നൽകി.