സർക്കാർ ആനുകൂല്യം ലഭിക്കുന്നില്ല: മാറഞ്ചേരി 600 ഏക്കർ പുഞ്ചപ്പാടം തരിശിടും
Mail This Article
എരമംഗലം ∙ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതു മൂലം മാറഞ്ചേരി പഞ്ചായത്തിലെ 600 ഏക്കർ പുഞ്ചപ്പാടങ്ങൾ തരിശിടാൻ കർഷകരുടെ തീരുമാനം. കൃഷിയുടെ കൂലി ഇനത്തിൽ കഴിഞ്ഞ സീസണിൽ ലഭിക്കേണ്ട തുകയും ഇൗ വർഷത്തെ തുകയും വെട്ടിക്കുറച്ചതിനാലാണ് പഞ്ചായത്തിലെ 6 പാടശേഖരങ്ങൾ കൃഷി ഇറക്കാതെ തരിശിടാൻ കർഷകർ തീരുമാനിച്ചിരിക്കുന്നത്.
കൂലി ഇനത്തിൽ പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് കഴിഞ്ഞ സീസണിൽ 20 ലക്ഷം രൂപ കർഷകർക്ക് നൽകാൻ തീരുമാനം എടുത്തെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ലെന്നാണ് കർഷകർ പറയുന്നത്. പുഞ്ചക്കൃഷിക്ക് മുന്നോടിയായി പഞ്ചായത്തും കൃഷി വകുപ്പും വിളിച്ച പാടശേഖര സമിതികളുടെ യോഗത്തിലാണ് കർഷകർ കൃഷി ഇറക്കുന്നില്ലെന്ന് അറിയിച്ചത്.
കൃഷി ഇറക്കുന്നതു വരെ ഏക്കറിന് ശരാശരി 7000 രൂപ ചെലവ് വരുന്നുണ്ട്. സർക്കാരിന്റെ ആനുകൂല്യം ഏക്കറിന് 1250 രൂപ കൊടുക്കാൻ തീരുമാനം ഉണ്ടെങ്കിലും ഇൗ തുക പോലും ലഭിക്കാതെ നഷ്ടം സഹിച്ച് കൃഷി ഇറക്കേണ്ടതില്ലെന്നാണ് കർഷകരുടെ വാദം. പൊന്നാനി കോളിലെ മുല്ലമാട്, കുണ്ടംകുഴി, മാറാടി, കോടഞ്ചേരി, നടുപോട്ട, ഇരുമ്പേൽ പാടശേഖരങ്ങളിലെ കർഷകർക്കാണ് 2 വർഷമായി കൃഷിക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തത്. കർഷകരുടെ കുടിശിക കൊടുത്ത് തീർത്ത് തരിശിടൽ ഒഴിവാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം