തിരുമാന്ധാംകുന്നിൽ ഭക്തിനിറവിൽ ആട്ടങ്ങയേറ്
Mail This Article
അങ്ങാടിപ്പുറം∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭക്തിയുടെ ആവേശമായി ആട്ടങ്ങയേറ്. പരമശിവൻ മാന്ധാതാവ് മഹർഷിക്ക് വരമായി നൽകിയ ശിവലിംഗം വീണ്ടെടുക്കാനെത്തിയ ഭദ്രകാളിയുടെ ഭൂതഗണങ്ങളും പ്രതിരോധിച്ച മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ ഘോരയുദ്ധത്തെ ഭക്തർ ആട്ടങ്ങയേറിലൂടെ പുനരാവിഷ്‌കരിച്ചു. ഭൂതപ്പടയുടെ അസ്ത്രങ്ങളെ പ്രതിരോധിക്കാൻ മഹർഷീ ശിഷ്യർ പറിച്ചെറിഞ്ഞ ആട്ടങ്ങകളിലെ ഓരോ വിത്തുകളും അസ്‌ത്രങ്ങളായി രൂപാന്തരപ്പെട്ടുവെന്നാണ് ഐതിഹ്യം.
പന്തീരടി പൂജയ്‌ക്ക് തൊട്ടുമുൻപായി ഭക്തജനങ്ങൾ വടക്കേ നടയിൽ പത്ത് നടയുടെ താഴെയും ക്ഷേത്ര മുറ്റത്തുമായി രണ്ടു ചേരിയായി നിന്ന് ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് ആട്ടങ്ങ കൊണ്ട് പരസ്‌പരം എറിഞ്ഞു. ചടങ്ങിൽ ഏറു കൊള്ളുന്നതും എറിയുന്നതും അനുഗ്രഹദായകമെന്നാണ് ഭക്തരുടെ വിശ്വാസം.പൂജ കഴിഞ്ഞ് നട തുറന്നതോടെ ഇരു ചേരിയും ക്ഷേത്രമുറ്റത്ത് നിന്ന് നാലമ്പലത്തിനകത്തേക്ക് ആട്ടങ്ങകൾ വർഷിച്ചു. തുടർന്ന് കൂപ്പു കൈകളുമായി പ്രാർഥനാ പൂർവം നാലമ്പലത്തിനകത്തെത്തി ഭഗവതിയെ തൊഴുത് മടങ്ങി. ക്ഷേത്രത്തിലെ മഹാമംഗല്യപൂജ ഇന്ന് നടക്കും.