ബസ് യാത്രയ്ക്കിടെ ജ്വല്ലറി ജീവനക്കാരനിൽനിന്ന് ഒരു കോടിയോളം രൂപയുടെ സ്വർണം നഷ്ടപ്പെട്ടു
Mail This Article
എടപ്പാൾ∙ കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ജ്വല്ലറി ജീവനക്കാരനിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന 1172 ഗ്രാം സ്വർണം കവർന്നു. തിരൂരിലെ ജ്വല്ലറിയിൽനിന്നു മടങ്ങുകയായിരുന്ന തൃശൂർ കുണ്ടുകാട് മാടശ്ശേരി കളരിക്കൽ ഹൗസിൽ ജിബിയുടെ കൈവശം ഉണ്ടായിരുന്ന ബാഗിലെ സ്വർണമാണ് കുറ്റിപ്പുറം – എടപ്പാൾ യാത്രയ്ക്കിടെ കഴിഞ്ഞദിവസം രാത്രി 10നു നഷ്ടമായത്. തൃശൂർ പുത്തൻപള്ളിക്കു സമീപത്തെ ഹോൾസെയിൽ ഗോൾഡ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ.
പ്രദർശനത്തിനു വയ്ക്കാനുള്ള ആഭരണങ്ങൾ തിരൂരിലെ ജ്വല്ലറികളിൽ നൽകാനും അവിടെ നിന്നുള്ളവ ശേഖരിക്കാനുമായിരുന്നു ജിബിയുടെ യാത്ര. 19ന് ഉച്ചയോടെ 1511 ഗ്രാം സ്വർണാഭരണങ്ങൾ 2 പെട്ടികളിൽ ആക്കി ഷോൾഡർ ബാഗിനുള്ളിൽ വച്ചാണു തിരൂരിലെത്തിയത്. വൈകിട്ട് 4ന് 210 ഗ്രാം ആഭരണങ്ങൾ അടങ്ങിയ ഒരു പെട്ടിയും 1172 ഗ്രാം ആഭരണങ്ങളുടെ മറ്റൊരു പെട്ടിയും ഷോൾഡർ ബാഗിൽ സൂക്ഷിച്ച് തിരൂരിൽനിന്നു സ്വകാര്യ ബസിൽ കുറ്റിപ്പുറത്ത് എത്തി, തൃശൂരിലേക്ക് പോകുന്നതിനായി കോഴിക്കോട് – നെടുങ്കണ്ടം കെഎസ്ആർടിസി ബസിൽ കയറി. കണ്ടക്ടറുടെ സീറ്റിനു സമീപം നിന്നാണ് യാത്ര ചെയ്തിരുന്നത്.
എടപ്പാളിൽ യാത്രക്കാർ ഇറങ്ങിയതോടെ സീറ്റിൽ ഇരുന്നപ്പോൾ ബാഗിന്റെ ഭാരം കുറഞ്ഞതായി തോന്നി തുറന്നു പരിശോധിച്ചപ്പോഴാണു സ്വർണം നഷ്ടമായതു മനസ്സിലായതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ബാഗിന്റെ സിബ് തുറന്ന നിലയിലായിരുന്നു. വിവരം കണ്ടക്ടറെ അറിയിച്ചതിനെ തുടർന്ന് ബസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു പരിശോധന നടത്തി. യാത്ര ചെയ്തിരുന്ന 57 യാത്രക്കാരെയും, ബാഗുകളും മറ്റും പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരൂർ ഡിവൈഎസ്പി ഇ.ബാലകൃഷ്ണൻ, ചങ്ങരംകുളം സിഐ എസ്.ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ചങ്ങരംകുളം സ്റ്റേഷനിൽ എത്തി യുവാവിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ജ്വല്ലറി ഉടമകളിൽ നിന്നും വിവരശേഖരണം നടത്തി.
എടപ്പാളിലെയും മറ്റു പ്രദേശങ്ങളിലെയും സ്ഥാപനങ്ങളിലെ സിസിടിവികൾ പരിശോധിച്ചു. ചില കടകൾ ഇന്നലെ അവധി ആയതിനാൽ ഇന്ന് ഇവിടെ എത്തി കൂടുതൽ പരിശോധന നടത്താനാണു തീരുമാനം. സ്വർണക്കവർച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി ഡിവൈഎസ്പി അറിയിച്ചു.