സ്വർണക്കവർച്ച: 3 പേർ പിടിയിൽ; ഒരു കോടി രൂപയുടെ സ്വർണം കവർന്നത് ബസ് യാത്രയ്ക്കിടെ
Mail This Article
എടപ്പാൾ ∙ കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ജ്വല്ലറി ജീവനക്കാരനിൽനിന്ന് ഒരു കോടിയോളം രൂപ വില വരുന്ന 1172 ഗ്രാം സ്വർണം കവർന്ന കേസിൽ 3 പേർ അറസ്റ്റിൽ. എറണാകുളം പള്ളുരുത്തി നെല്ലിക്കൽ ഹൗസിൽ നൗഫൽ (34), എറണാകുളം പള്ളുരുത്തി പാറപ്പുറത്ത് ഹൗസിൽ നിസാർ (ജോയ് 50), കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് നാലേരി വീട്ടിൽ ജയാനന്ദൻ (ബാബു 61) എന്നിവരെയാണ് തിരൂർ ഡിവൈഎസ്പി ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.തിരൂരിലെ ജ്വല്ലറിയിൽനിന്നു മടങ്ങുകയായിരുന്ന തൃശൂർ കുണ്ടുകാട് മാടശ്ശേരി കളരിക്കൽ ഹൗസിൽ ജിബിയുടെ കൈവശം ഉണ്ടായിരുന്ന ബാഗിലെ സ്വർണമാണ് കുറ്റിപ്പുറത്തുനിന്ന് എടപ്പാളിലേക്കുള്ള ബസ് യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം രാത്രി നഷ്ടമായത്. ബാഗിന്റെ സിപ് തുറന്ന് ആഭരണം കവരുകയായിരുന്നു.
തിരൂർ ഡിവൈഎസ്പി ഇ.ബാലകൃഷ്ണൻ, ചങ്ങരംകുളം സിഐ എസ്.ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.എടപ്പാളിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചതിൽനിന്ന് ഒരു സംഘം ഇവിടെ ബസ് ഇറങ്ങി നടന്നുപോകുന്നത് ശ്രദ്ധയിൽപെട്ടു.വർഷങ്ങൾക്കു മുൻപ് എടപ്പാളിലെ ലോട്ടറി ഏജൻസി ഉടമയിൽനിന്ന് പണം അപഹരിച്ച സംഘം വീണ്ടും എടപ്പാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. മോഷ്ടിച്ച സ്വർണം ഇവരിൽനിന്ന് കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.