പിഴയൊഴുകി ഇ–ചലാൻ അദാലത്ത്; 1,491 ചലാനുകൾ തീർപ്പാക്കി, പിഴയായി ലഭിച്ചത് 9,52,750 രൂപ
Mail This Article
മലപ്പുറം∙ മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്ന് മലപ്പുറം എംഎസ്പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഇ–ചലാൻ അദാലത്തിന് മികച്ച പ്രതികരണം. ഇന്നലെ 1,491 ചലാനുകൾ തീർപ്പാക്കി. ഇതുവഴി 9,52,750 രൂപ ഈടാക്കി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേരാണ് രാവിലെ മുതലേ അദാലത്തിൽ പങ്കെടുക്കാനെത്തിയത്. വർഷങ്ങളായി തങ്ങളുടെ വാഹനങ്ങളുടെ പേരിലുള്ള പിഴ അടയ്ക്കാൻ കഴിയാതെ ബ്ലാക്ക് ലിസ്റ്റിൽ പെട്ട ഒട്ടേറെപ്പേർക്ക് അവ തീർപ്പാക്കി ആശ്വാസത്തോടെ മടങ്ങാനായി. രാവിലെ ഒൻപതു മുതലേ കമ്യൂണിറ്റി ഹാളിന്റെ മുൻപിൽ ക്യൂ നിന്നാണ് പലരും ചലാൻ അടച്ചത്.വിവിധ പെറ്റിക്കേസുകളിൽ പിഴ ചുമത്തപ്പെട്ട്, മൊബൈൽ ഫോണിലേക്കു മെസേജ് വരാതെയോ ഒടിപി കിട്ടാതെയോ ചലാൻ അടയ്ക്കാൻ കഴിയാതിരുന്നവർക്ക് അദാലത്തിൽ പിഴ അടയ്ക്കാനായി.
പിഴത്തുക യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ വഴിയാണു സ്വീകരിച്ചത്. കോടതികളിലെ ഇ–ചലാനുകളും ഇതുവഴി അടയ്ക്കാൻ സാധിക്കും.അദാലത്ത് 24 വരെ തുടരും. രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് സമയം. മോട്ടർ വാഹന വകുപ്പ് പത്ത് കൗണ്ടറുകളും പൊലീസ് വിഭാഗത്തിന്റെ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.ഇന്നലെ വൈകുന്നേരം വരെ മോട്ടർ വാഹന വകുപ്പിന്റെ കൗണ്ടറുകളിൽ 610 ചലാനുകൾ തീർപ്പാക്കി. ഇതുവഴി 4,94,250 രൂപ ഈടാക്കിയതായി ആർടിഒ ബി.ഷഫീഖ് അറിയിച്ചു. പൊലീസ് കൗണ്ടറുകളിൽ 791 ചലാനുകൾ തീർപ്പാക്കി. ഇതുവഴി 4,58,500 രൂപ ഈടാക്കി.