മാലിന്യം വാരി നേടിയത് 21 ലക്ഷം; വിൽപന നടത്തിയത് 180 ടൺ മാലിന്യം: 82 കുടുംബങ്ങളുടെ ഉപജീവന മാർഗം
Mail This Article
പൊന്നാനി ∙ ‘21 ലക്ഷം രൂപ..’ – നഗരത്തിന് എക്കാലവും തല വേദനയായിരുന്ന മാലിന്യം ഉള്ളം കയ്യിലേക്കു വാരിയെടുത്ത് നഗരസഭ സമ്പാദിച്ച തുക. നഗര മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക് വേർതിരിച്ചെടുത്ത് കഴിഞ്ഞ 3 വർഷം കൊണ്ട് പൊന്നാനിയിൽ വിൽപന നടത്തിയത് 180 ടൺ അജൈവ മാലിന്യം. ഓരോ വർഷവും ഏതാണ്ട് 7 ലക്ഷം രൂപയുടെ പ്ലാസ്റ്റിക് മാലിന്യമാണ് ഹരിതകർമസേന മുഖേന വിൽപന നടത്തുന്നത്. ‘മാലിന്യം പൊന്നാനിയുടെ ശാപം’– എന്ന പഴിയിൽ നിന്നാണ് വിപ്ലവകരമായ മാറ്റത്തിലേക്ക് നഗരം എത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 43,800 ടൺ മാലിന്യം പൊന്നാനിയിൽ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്. ഇതിൽ മണ്ണിനടിയിൽ പെട്ടുപോയ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ചോർത്ത് ഹരിതകർമ സേനാംഗങ്ങൾ നെടുവീർപ്പിടുകയാണ്.. നഷ്ടമായ കച്ചവട സാധ്യതയോർത്ത്. പൊന്നാനിയെ ചൂണ്ടി ഉറപ്പിച്ച് പറയാനാകും – ‘പ്ലാസ്റ്റിക് മാലിന്യം സാധ്യതകൾ തുറക്കുന്ന കാലം ദാ... വന്നെത്തിയിരിക്കുന്നുവെന്ന്’.!
82 കുടുംബങ്ങളുടെ ഉപജീവന മാർഗം
ഓരോ ഹരിത കർമ സേനാംഗങ്ങളെയും ഓരോ കുടുംബമായി കണ്ടാൽ പ്ലാസ്റ്റിക് മാലിന്യം പൊന്നാനിയിൽ 82 കുടുംബങ്ങളുടെ ഉപജീവന മാർഗം കൂടിയാണെന്ന് പറയാനാകും.മാലിന്യം വേർതിരിച്ച് വിൽപന നടത്തിക്കിട്ടുന്ന തുക ഇവർക്ക് അവകാശപ്പെട്ടതാണ്. ഓരോ അംഗത്തിനുമായി തുക വീതിച്ചു നൽകും. തലവേദനയായിരുന്ന മാലിന്യത്തിൽ നിന്ന് ഇത്രയും കുടുംബങ്ങൾ ജീവിതം കണ്ടെത്തുന്നത്. നഗരസഭയിലെ 51 വാർഡുകളിലും ഹരിത കർമ സേനാംഗങ്ങളുടെ സാന്നിധ്യമുണ്ട്. വീടുകളിൽ മാലിന്യം കരുതി വച്ച് ഹരിത കർമ സേനാംഗങ്ങളെ കാത്തിരിക്കുന്ന ഓരോ കുടുംബവും ഇൗ അഭിമാന നേട്ടത്തിന്റെ ഭാഗമാണ്.
മാലിന്യം ഉള്ളംകയ്യിലേക്ക്
നഗരസഭയിലെ 51 വാർഡുകളിലും മിനി എംസിഎഫ് (മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി) കേന്ദ്രങ്ങളുണ്ട്.ഇതിനു പുറമേ ആധുനിക അജൈവ മാലിന്യ സംസ്കരണ ഉപകരണങ്ങൾ ഉൾപ്പെടെ 4 എംസിഎഫ് കേന്ദ്രങ്ങൾ വേറെയും. ഇവ വേർതിരിച്ചെടുക്കുന്നതിനായി നഗരസഭാ കാര്യാലയത്തിനോടു ചേർന്ന് റിസോഴ്സ് റിക്കവറി സൗകര്യവും (ആർആർഎഫ്) ഒരുക്കിയിട്ടുണ്ട്.സ്കൂളുകളിലും കോളജുകളിലും മിനി എംസിഎഫ് സംവിധാനങ്ങളുണ്ട്. ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി തുമ്പൂർമുഴി മാതൃകാ പ്ലാന്റുകളും പ്രവർത്തിക്കുന്നു.
നല്ല ഉഗ്രൻ ‘മാലിന്യം’
‘തരം തിരിച്ച് വൃത്തിയാക്കുന്ന പ്ലാസ്റ്റിക് മാലിന്യം’– ഹരിത കർമ സേനയുടെ ഉൽപന്നമാണ്. ആർക്ക് വിൽക്കണമെന്ന് സേനയ്ക്കു തീരുമാനിക്കാം. ഏറ്റവും കൂടുതൽ വില നൽകാൻ തയാറാകുന്നവർക്ക് പൊന്നാനിയിൽ നല്ല ഉഗ്രൻ പ്ലാസ്റ്റിക് മാലിന്യം കിട്ടും. കഴിഞ്ഞ 3 വർഷത്തിനിടയിൽ 180 ടൺ പ്ലാസ്റ്റിക് മാലിന്യം വിറ്റത് വിവിധ ഏജൻസികൾക്കായാണ്. ഓരോ ദിവസവും ശേഖരിക്കുന്ന മാലിന്യത്തിൽ 35% മാത്രമാണ് വിൽപന യോജ്യമായി കിട്ടുന്നത്. ബാക്കി 65% വെറുതേ കൊടുക്കേണ്ട അവസ്ഥയുണ്ട്.ക്ലീൻ കേരള കമ്പനിയാണ് ഇൗ മാലിന്യം ഏറ്റെടുക്കുന്നത്. ചില സിമന്റ് ഫാക്ടറിക്കാർ ഇൗ മാലിന്യം നേരിട്ട് ഉപയോഗിക്കുന്നുണ്ട്. സൗജന്യമായി കൊണ്ടുപോകുന്ന ഇൗ മാലിന്യത്തിനും നല്ല മൂല്യമുണ്ടാക്കാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആശയമുണ്ടോ,മാലിന്യമുണ്ട്
ഹരിതകർമസേന ദിവസവും ശേഖരിക്കുന്ന ഓരോ ടൺ മാലിന്യത്തിലും 650 കിലോഗ്രാം വിൽപന യോജ്യമല്ലാത്തതാണ്. മൾട്ടി ലെയർ പ്ലാസ്റ്റിക്കുകളാണിവ (എംഎൽപി) ഇൗ മാലിന്യം ഉപയോഗപ്പെടുത്താൻ പുതിയ സംരംഭങ്ങൾ വന്നാൽ ഇതിലൂടെയും വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ കഴിയും. റോഡ് നിർമാണത്തിനുള്ള ടാറിൽ മിക്സ് ചെയ്യാനും ബ്രിക്കുകളുണ്ടാക്കാനുമൊക്കെ ഇൗ മാലിന്യം കൊണ്ട് കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരം സംരംഭങ്ങൾ നിലവിൽ വന്നാൽ ജില്ലയിൽ വലിയ സാധ്യതകളിലേക്കാണ് വഴി തുറക്കുക. നിലവിലെ സാമ്പത്തിക ബാധ്യതയിൽ നിന്ന് നഗരസഭയ്ക്കും കുതിച്ചു മുന്നേറാൻ കഴിയും.