അയൽവീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ വെട്ടിപ്പരുക്കേൽപിച്ചു
Mail This Article
വണ്ടൂർ ∙ അയൽവീട്ടിൽ അതിക്രമിച്ചു കയറിയ ആൾ വെട്ടുകത്തികൊണ്ട് ഗൃഹനാഥയെ ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ചു. തുടർന്ന് സ്വന്തം വീട്ടിലെത്തി ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ പൊലീസ് വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് പുറത്തെടുത്ത് ആശുപത്രിയിലാക്കി.വണ്ടൂർ പാലക്കാട്ടുകുന്ന് നാലു സെന്റ് കോളനിയിലെ കൂമൻചേരി പ്രഭാവതിയെ (52) ആണ് സമീപത്തെ വീട്ടിൽ താമസിക്കുന്ന മൂച്ചിക്കൽ നാസർ (55) വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നു പറയുന്നു.ഇന്നലെ വൈകിട്ടാണു സംഭവം.
പരുക്കേറ്റ പ്രഭാവതിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയുടെ പിന്നിലാണു വെട്ടേറ്റത്. പ്രഭാവതിയെ വെട്ടിയശേഷം നാസർ വീട്ടിലെത്തി ഫാനിൽ കയർ കെട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.പൊലീസ് സ്ഥലത്തെത്തി വീടിനുള്ളിൽ കയറിനോക്കുമ്പോൾ കയർ അഴിഞ്ഞ് നിലത്ത് കമഴ്ന്നുവീണു കിടക്കുന്ന നിലയിലായിരുന്നു. ഇയാളെ ആദ്യം വണ്ടൂരിലെ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണകാരണം വ്യക്തമല്ല.