ഡോക്ടറില്ല: കരുനെച്ചി ആശുപത്രി പ്രവർത്തനം അവതാളത്തിൽ
Mail This Article
എടക്കര ∙ മെഡിക്കൽ ഓഫിസറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങൾക്കിടെ മെഡിക്കൽ ഓഫിസർ അവധിയിൽ പോയതോടെ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലായി. കരുനെച്ചിയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ കൃത്യനിർവഹണത്തിൽ വീഴ്ച വരുന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫും എൽഡിഎഫും പൗരസമിതിയും
ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയത്. മെഡിക്കൽ ഓഫിസറെ സ്ഥലംമാറ്റണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ഐകകണ്ഠ്യേന ആവശ്യപ്പെടുകയും ചെയ്തു. പ്രസിഡന്റ് ഒ.ടി.ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് പോയി ആരോഗ്യ വകുപ്പ് ഡയറക്ടറെയും ആരോഗ്യ വകുപ്പ് സെക്രട്ടറിയെയും കണ്ട് ഭരണസമിതി യോഗ തീരുമാനം അറിയിച്ചു. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും സ്ഥലമാറ്റ നടപടിയുണ്ടായിട്ടില്ല. ഇതിനിടയിലാണ് മെഡിക്കൽ ഓഫിസർ അവധിയിൽ പോയത്. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 3 ഡോക്ടർമാരാണ് ആരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്നത്.
മെഡിക്കൽ ഓഫിസർ അവധിയിലായതോടെ മിക്ക ദിവസങ്ങളിലും ഉച്ചകഴിഞ്ഞുള്ള പരിശോധനയില്ല. കഴിഞ്ഞ 4 ദിവസമായി ഉച്ചയ്ക്ക് രണ്ടോടെ ആരോഗ്യകേന്ദ്രം അടച്ചുപൂട്ടി എല്ലാവരും സ്ഥലംവിടുന്നു. കുത്തിവയ്പുള്ളതിനാൽ ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിയെടുക്കേണ്ട ഡോക്ടർ രാവിലെ വന്നു ജോലി ചെയ്തുപോകുന്നുവെന്നാണ് പറയുന്നത്. നിത്യേന നാനൂറിലധികം രോഗികൾ ചികിത്സയ്ക്കെതിയിരുന്ന കേന്ദ്രത്തിൽ ഇപ്പോൾ ഇതിന്റെ പകുതി രോഗികൾക്ക് പോലും ചികിത്സ ലഭിക്കുന്നില്ല. ഇതിനിടയിൽ മെഡിക്കൽ ഓഫിസർക്ക് പിന്തുണയുമായി കെജിഎംഒഎ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ ഓഫിസർ സിപിഎം ലോക്കൽ സെക്രട്ടറിക്കും കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്കുമെതിരെ പൊലീസിൽ പരാതിയും നൽകി. ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് ചികിത്സ ലഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ആരോഗ്യ വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ അനാസ്ഥ തുടരുകയാണെന്നാണ് ആരോപണം.