ADVERTISEMENT

മുംബൈ ∙ ദീപാവലിയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് നഗരം. വീടുകളിലും ഫ്ലാറ്റുകളിലും ദീപാലങ്കാരങ്ങൾ നിറഞ്ഞു. മധുരലഹരിയിലാണ് പലഹാരവിപണി. ആഘോഷത്തിന്റെ തിളക്കവും തൊങ്ങലും വസ്ത്ര വിപണിക്കുമുണ്ട്.  ട്രെയിനിറങ്ങി വീടുകളിലേക്കു പോകുന്നവരുടെ കൈകളിൽ മധുരപലഹാരങ്ങളുടെ സമ്മാനപ്പെട്ടികൾ കാണാം. കെട്ടിടങ്ങളും താമസസമുച്ചയങ്ങളും കഴുകി വൃത്തിയാക്കി ‘ദീവാലി’യെ വരവേൽക്കാൻ ഒരുങ്ങുകയാണ് മുംബൈ. 

എൽഇഡി ബൾബുകൾ ചാർത്തി നിൽക്കുന്ന നഗരത്തിന്റെ രാത്രിക്കാഴ്ച സുന്ദരമാണ്. നഗരഗ്രാമ വ്യത്യാസമില്ലാതെ ദീപാവലി ആഘോഷത്തിനുള്ള തയാറെടുപ്പുകൾ ഇത്തവണ പതിവിലും നേരത്തെ തുടങ്ങി. വ്യാപാരസ്ഥാപനങ്ങളും ദീപാപലങ്കാര‌പ്രഭയിലാണ്. വായുമലിനീകരണം വർധിക്കവേ, പടക്കം പൊട്ടിക്കുന്നതിനു കോടതി സമയം നിശ്ചിയിച്ചിട്ടുണ്ടെങ്കിലും കോടതി വിധിക്ക് മുൻപേ പടക്ക വിപണി ഉണർന്നു. 

മധുരിക്കും ആഘോഷം
ബേക്കറികളിലെല്ലാം നീണ്ട നിരയായി അടുക്കി വച്ചിരിക്കുന്ന ദീപാവലി ഗിഫ്റ്റ് ബോക്സുകളാണ് താരം. 150 രൂപ മുതൽ 3500 രൂപ വരെ വില വരുന്ന, മധുരപലഹാരങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്സുകളാണ് ഏറെയും. അതിലേറെ വിലയുള്ളവയുമുണ്ട്. ലഡു, കാജു കത്‌ലി, പേഡ, ഗുലാബ് ജാമുൻ, ബദാം സ്റ്റിക്സ്, കോക്നട്ട് കുക്കീസ്, ചോക്ലേറ്റ് ചിപ് കുക്കീസ്, ബേസൻ ലഡു, റവ ലഡു, ചക്‌ലി, ഷക്കർ പാര, ശങ്കർപാലി, ജിലേബി എന്നിങ്ങനെ വിവിധ തരത്തിലുള്ള മധുരപലഹാരങ്ങൾ അടങ്ങിയ ബോക്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ജിമ്മിലും ഡിസ്കൗണ്ട്
നഗരത്തിലെ മിക്ക ജിമ്മുകളും ദീപാവലി ഓഫർ നൽകുന്നുണ്ട്. ഇപ്പോൾ അംഗത്വമെടുക്കുന്നവർ വാർഷിക വരിസംഖ്യയുടെ പകുതി കൊടുത്താൽ മതിയെന്നാണ് പരസ്യവാചകം.

ഓഫർ പെരുമഴ
ദീപാവലി വെടിക്കെട്ട് പോലെയാണ് വിപണിയിലെ ഓഫറുകൾ. ഓൺലൈനായും ഓഫ്‌ലൈനായും സാധനങ്ങൾ വാങ്ങാൻ മികച്ച ഡിസ്കൗണ്ടുകളാണ് കമ്പനികളും സ്ഥാപനങ്ങളും നൽകുന്നത്. സ്വർണം വാങ്ങാനും വീട്ടിലേക്കുള്ള ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാനും ഉപകരണങ്ങൾ വാങ്ങാനും എത്തുന്നവരേറെയാണ്. മടിച്ചുനിൽക്കുന്നവരെ ഓഫർ പറഞ്ഞ് ആകർഷിക്കുകയാണ് കച്ചവടക്കാരും ഓൺലൈൻ വിപണിയും. ദീപാവലിക്ക് സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുമെന്ന സൂചനകളുണ്ട്.

ഫ്രിജ്, വാഷിങ് മെഷീൻ, മേശ, കസേര എന്നിങ്ങനെ ഗൃഹോപകരണങ്ങൾക്കും അലങ്കാരവസ്തുക്കൾക്കുമെല്ലാം ഓഫർ ഉള്ളതിനാൽ എവിടെ നിന്ന് സാധനങ്ങൾ വാങ്ങുമെന്ന ആശയക്കുഴപ്പമേ നഗരവാസികൾക്ക് ഉള്ളൂ. 

മൺചിരാതും പടക്കങ്ങളും
വഴിയോരങ്ങളിലെല്ലാം പടക്കവിൽപന കേന്ദ്രങ്ങളും മൺചിരാത് വിൽക്കുന്നവരും തമ്പടിച്ചിരിക്കുകയാണ്. മികച്ച രീതിയിൽ കച്ചവടം നടക്കുന്നുണ്ടെന്നും കോവിഡിന് ശേഷമുള്ള മികച്ച ദീപാവലികളിൽ ഒന്നാണിതെന്നുമാണ് കച്ചവടക്കാരുടെ പക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com