ADVERTISEMENT

മുംബൈ∙ ബദ്‌ലാപുർ ലൈംഗിക പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ നവംബർ 18ന് അകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി മജിസ്ട്രേട്ടിനോട് നിർദേശിച്ചു. ഏറ്റുമുട്ടൽ അല്ലെന്നും പൊലീസ് നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്നും ചൂണ്ടിക്കാട്ടി ഷിൻഡെയുടെ മാതാപിതാക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവരുടെ സംശയങ്ങളിൽ ന്യായമുണ്ടെന്നായിരുന്നു അന്ന് ഹൈക്കോടതിയുടെ വിലയിരുത്തൽ. അതിനു പിന്നാലെയാണ് വിശദമായ അന്വേഷണ റിപ്പോർട്ട് ഒന്നര മാസത്തിനകം സമർപ്പിക്കാൻ ഇന്നലെ കോടതി മജിസ്ട്രേട്ടിനോടു നിർദേശിച്ചത്.

തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ റിപ്പോർട്ട് പുറത്തുവരുന്നത് സർക്കാരിന് വലിയ തലവേദനയായേക്കും. കേസുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും ശേഖരിക്കണമെന്നും ആവശ്യമായവ ഫൊറൻസിക് വിദ്ഗധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് ഷിൻഡെയുടെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

എല്ലാ കസ്റ്റഡി മരണങ്ങളിലും മജിസ്ട്രേട്ടുതല അന്വേഷണം വേണമെന്നാണ് നിയമം. നിലവിൽ സംസ്ഥാന ക്രിമിനൽ അന്വേഷണ സംഘമാണ് (സിഐ‍ഡി) കേസ് അന്വേഷിക്കുന്നത്. കോടതി നിലപാട് കടുപ്പിച്ചതിനു പിന്നാലെ കേസ് അന്വേഷിക്കാൻ അലഹാബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ദിലീപ് ബോസാലെയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നു. 

‌മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാ‍ർ നിർദേശം. മേയ് 13ന് ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നു വീണ് 16 പേർ മരിക്കാനിടയായ സംഭവം അന്വേഷിക്കാനും ദിലീപ് ബോസാലെയുടെ നേതൃത്വത്തിലുള്ള സംഘത്തെ തന്നെയായിരുന്നു നിയോഗിച്ചിരുന്നത്. ബദ്‌ലാപുരിലെ സ്കൂളിൽ 2 നഴ്സറി വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ തലോജ ജയിലിൽ കസ്റ്റഡിയിലായിരുന്ന അക്ഷയ് ഷിൻഡെയെ കഴിഞ്ഞ മാസം 23ന് മറ്റൊരു കേസിലെ അന്വേഷണത്തിനായി പൊലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ബദ്‌ലാപുർ പീഡനം: സ്കൂൾ ചെയർമാനും സെക്രട്ടറിയും ഒടുവിൽ പിടിയിൽ  
മുംബൈ∙ ബദ്‌ലാപുർ സ്കൂളിൽ 2 നഴ്സറി വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന സ്കൂൾ ചെയർമാൻ ഉദയ് കോട്ട്‌വാൽ, സെക്രട്ടറി തുഷാർ ആപ്തെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കർജത്തിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. ലൈംഗികാതിക്രമം സംബന്ധിച്ച് വിവരമുണ്ടായിട്ടും പൊലീസിനെയോ മറ്റ് അധികാരികളെയോ അറിയിക്കാതെ മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. 

സ്കൂൾ മാനേജ്മെന്റിന്റെ സ്വാധീനം മൂലം കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ഒത്താശ ചെയ്തെന്ന് ആരോപിച്ച് പ്രദേശവാസികൾ ബദ്‌ലാപുരിൽ ബന്ദ് പ്രഖ്യാപിക്കുകയും ഒരു പകൽ മുഴുവൻ ട്രെയിൻ തടയുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ഒളിവിൽ പോയവരെ കണ്ടെത്താനായില്ലേ എന്ന് പ്രത്യേകാന്വേഷണ സംഘത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.  ബിജെപി ബന്ധമുള്ളവരാണ് ട്രസ്റ്റിമാരെന്നാണ് പ്രതിപക്ഷ ആരോപണം.

English Summary:

Amidst election season, the Bombay High Court demands a report on the alleged encounter of Akshay Shinde, accused in the Badlapur school assault case. Adding to the controversy, the school chairman and secretary have been arrested for allegedly suppressing information about the sexual assault.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com