മറ്റ് മെട്രോകളിൽ ഇല്ലാത്ത നിയന്ത്രണം തിരിച്ചടി; മെട്രോ മൂന്നിൽ സൈക്കിൾ ഔട്ട്
Mail This Article
മുംബൈ∙ ആരേ കോളനിയിൽ നിന്ന് ബാന്ദ്ര–കുർള കോംപ്ലക്സിലേക്ക് ആരംഭിച്ച മെട്രോ മൂന്നിൽ സൈക്കിളുകൾ കയറ്റാൻ അനുവദിക്കുന്നില്ലെന്ന് സവാരിക്കാരുടെ പരാതി. നഗരത്തിലെ മറ്റ് മെട്രോകളായ മെട്രോ 2എ, 7 പാതകളിലെ ട്രെയിനുകളിൽ സൈക്കിൾ കയറ്റാമെന്നിരിക്കെയാണ് ഇവിടെ നിരോധനം. സുരക്ഷാ ജീവനക്കാർ സൈക്കിളുകൾ തടയുന്നതായും ബികെസിയിൽ സൈക്കിൾ പാതകൾ ഉണ്ടെന്നിരിക്കെ അധികൃതരുടെ നിലപാട് തിരുത്തണമെന്നുമാണ് സൈക്കിൾ പ്രേമികളുടെ ആവശ്യം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് മെട്രോ മൂന്നിന്റെ ഒന്നാംഘട്ടം യാത്രക്കാർക്കായി തുറന്നത്. ആരേ മുതൽ ബികെസി വരെയുള്ള 12.44 കിലോമീറ്റർ പാതയാണ് പ്രവർത്തനസജജ്മായത്. റോഡിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷ നേടാൻ ബികെസി മെട്രോ സ്റ്റേഷനിൽ നിന്ന് ഓഫിസിലേക്കും മറ്റും സൈക്കിളിൽ യാത്ര ചെയ്യാമെന്ന് വിചാരിച്ചവർക്കാണ് അധികൃതരുടെ നിലപാട് തിരിച്ചടിയായത്.
നഗരസൗഹൃദ ഗതാഗതം
എന്ന നിലയിൽ എത്രയും വേഗം സൈക്കിളുകൾ അനുവദിക്കണമെന്നും ലോകത്തെ മികച്ച ഒട്ടേറെ മെട്രോകളിൽ നിയന്ത്രണങ്ങളോടെ അവ കയറ്റാൻ അനുമതിയുണ്ടെന്നും സൈക്കിൾ പ്രേമികൾ ചൂണ്ടിക്കാണിക്കുന്നു. ഡൽഹി മെട്രോയിൽ നിയന്ത്രണങ്ങളോടെ സൈക്കിൾ കയറ്റാൻ അനുമതിയുണ്ട്. മടക്കാവുന്ന സൈക്കിളുകൾ തിരക്കില്ലാത്ത സമയങ്ങളിൽ ചെന്നൈ മെട്രോയിൽ അനുവദിച്ചിട്ടുണ്ട്. ലണ്ടനിലെ ഭൂഗർഭ മെട്രോയിലും മടക്കാവുന്ന സൈക്കിളുകൾ കയറ്റാം.
തടസ്സം കോച്ചുകളുടെ രൂപകൽപന
കോച്ചുകൾ സൈക്കിളുകൾ കൊണ്ടു പോകാവുന്ന വിധത്തിലുള്ളതല്ലെന്നും പാത പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ അടുത്ത ഘട്ടത്തിൽ പരിഗണിക്കാമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരഭമായ മുംബൈ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിനാണ് മെട്രോ മൂന്നിന്റെ നടത്തിപ്പ് ചുമതല. രണ്ടാംഘട്ടം അടുത്ത വർഷം ജൂണിന് മുൻപ് തുറക്കുമെന്നാണ് പ്രതീക്ഷ.