ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിൽ 25 ശതമാനം വിലക്കുറവിൽ മദ്യം വിൽക്കാൻ  സ്വകാര്യ മദ്യവിൽപനശാലകൾക്ക് എക്സൈസ് വകുപ്പിന്റെ അനുമതി. പരമാവധി ചില്ലറ വിൽപന വിലയിൽ (എംആർപി) 25 ശതമാനം കുറച്ചു വിൽപന നടത്തുന്നതിനാണ് എക്സൈസ് കമ്മിഷണർ അനുമതി നൽകിയത്. 2021 നവംബറിൽ നിലവിൽ വന്ന പുതിയ മദ്യനയത്തിന്റെ മറവിൽ സ്വകാര്യ മദ്യവിൽപനശാലകൾ മദ്യം വിലകുറച്ചു വിൽക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ നിരോധിച്ചിരുന്നു. 

കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, മദ്യവിപണിയിൽ മോശം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഏകദേശം 40 ശതമാനംവരെ വിലക്കുറവ് ലഭിച്ചതോടെ മദ്യവിൽപന കേന്ദ്രങ്ങൾക്കു സമീപം ജനങ്ങൾ തിങ്ങിക്കൂടിയതു ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കിയിരുന്നു. സൗജന്യ നിരക്കിലുള്ള വിൽപന കാരണം പലരും വലിയതോതിൽ മദ്യം വാങ്ങി സംഭരിക്കുകയും ചെയ്തു. 

എന്നാൽ, നിരോധനത്തിനെതിരെ സ്വകാര്യ മദ്യവിൽപനശാലകളുടെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. പുതിയ മദ്യനയത്തിൽ വിലക്കിഴിവിനു വ്യവസ്ഥയുണ്ടെന്നാണ് ഉടമകൾ കോടതിയിൽ വാദിച്ചത്. ഇതിനിടെയാണ് എക്സൈസ് കമ്മിഷണറുടെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. മദ്യം വിലകുറച്ച് നൽകാനുള്ള അനുമതി മദ്യവിൽപനശാലകൾക്ക് ഊർജം പകരുന്നതാണ്. മദ്യത്തിന് പരമാവധി വിലകുറച്ചു നൽകി വിപണിയിൽ പിടിമുറുക്കാനുള്ള മദ്യവിൽപനശാലകളുടെ മത്സരത്തിന് ഇതോടെ വാശിയേറും. 

മദ്യവിൽപനയ്ക്ക് ലൈസൻസ് ലഭിച്ചവർ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ എക്സൈസ് നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. വില കുറച്ച് മദ്യം വിൽക്കാനുള്ള അനുമതി ഏതുസമയത്തും പിൻവലിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com