തലസ്ഥാനത്ത് വീണ്ടും വടംവലി മേളം; വിടാതെ ആവേശം
Mail This Article
ന്യൂഡൽഹി∙ കോവിഡ് കാലത്ത് അയഞ്ഞും പിരിഞ്ഞും പോയ ആവേശം വീണ്ടും മുറുക്കി ഡൽഹിയിൽ വടംവലി മത്സരങ്ങളുടെ കളം സജീവമായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണു മെഹ്‌റോളിയിലെ മൈതാനത്ത് വടംവലിക്കായി ആരവമുയരുന്നത്. 2005ൽ ആരംഭിച്ച വടംവലി ടൂർണമെന്റുകൾ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് നിന്നത്. ഒരുകാലത്ത് കേരളത്തിൽ നിന്നു മല്ലൻമാരെ പ്രത്യേകം ക്ഷണിച്ചു കൊണ്ടു വന്ന് വിവിധ ടീമുകൾ വാശിയേറിയ മത്സരങ്ങൾ നടത്തിയിരുന്നു.
ദക്ഷിണ ഡൽഹിയിലെ മെഹ്റോളിയിലായിരുന്നു മത്സരങ്ങളുടെ തുടക്കം. പിന്നീട് മലയാളികൾ കൂട്ടമായി താമസിക്കുന്ന ദിൽഷാദ് ഗാർഡൻ, മയൂർവിഹാർ, മഹാവീർ എൻക്ലേവ്, ഹരിനഗർ ഭാഗങ്ങളിലേക്കും വ്യാപിച്ചു. മെഹ്റോളി അമൽ അസോഷ്യേറ്റ്സ് ആയിരുന്നു ആദ്യകാല ചാംപ്യൻമാർ. മെഹ്റോളി കേരള പ്രോപ്പർട്ടീസ്, മഹാവീർ എൻക്ലേവ് കൈരളി പ്രോപ്പർട്ടി, പൊലീസ് ടീം, ന്യൂ ഫ്രണ്ട്സ് കോളനി തരംഗം ടീം, മയൂർവിഹാർ സൗഹൃദം ടീം, ദിൽഷാദ് ഗാർഡൻ ടീമുകളായി ചാംപ്യൻമാർ. ഇതോടൊപ്പം ഫരീദാബാദ്, ഗുരുഗ്രാം ടീമുകൾ ഉൾപ്പെടെ 15ലേറെ വടംവലി ടീമുകൾ ഇപ്പോൾ ഡൽഹിയിലും പരിസരങ്ങളിലും സജീവമാണ്.
മെഹ്റോളിയിലെ വടംവലി മത്സരങ്ങളുടെ മുഖ്യ അമരക്കാരനും മലയാളി കൂട്ടായ്മകളുടെ സജീവ സാന്നിധ്യവുമായിരുന്ന സാജൻ വർഗീസിന്റെ അനുസ്മരണയ്ക്കാണ് ഇത്തവണ മെഹ്‌റോളി സിൻസിയർ ക്ലബ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്നു 10 മുതൽ മെഹ്റോളി ശംഷി തലാബിനു സമീപം ആം ബാഗ് ഗ്രൗണ്ടിലാണ് മത്സരം. 590 കിലോ വിഭാഗത്തിലാണു മത്സരം.സാജൻ വർഗീസ് എവറോളിങ് ട്രോഫിയും 25,000 രൂപയുമാണ് ഒന്നാം സമ്മാനം, 15000 രൂപയും ട്രോഫിയും 10,000 രൂപയും ട്രോഫിയുമാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. 5000 രൂപയും ട്രോഫിയും 3000 രൂപയും ട്രോഫിയുമായി നാലും അഞ്ചും സമ്മാനങ്ങളുമുണ്ട്.
മാറ്റുരയ്ക്കും വനിതകളും
ഇന്നു നടക്കുന്ന മത്സരത്തിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നിന്നായി 11 ടീമുകളാണു മത്സരിക്കുന്നത്. വനിതകളുടെ ടീമും വടംവലിയിൽ പങ്കെടുക്കുന്നു. വനിതകളുടെ ടീമിൽ വിജയിക്കുന്നവർക്ക് 5000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. 3000 രൂപയും ട്രോഫിയുമാണ് രണ്ടാം സമ്മാനം. നിലവിൽ വനിതകളുടെ 3 ടീമുകളാണ് മത്സരിക്കാനുള്ളത്.