ADVERTISEMENT

ന്യൂഡൽഹി∙ വിവേക് വിഹാറിൽ കുട്ടികളുടെ മരണത്തിനിടയാക്കിയ സ്ഥാപനം പേരിനു മാത്രമൊരു ആശുപത്രിയാണെന്ന് പരിസരവാസികൾ പറഞ്ഞു. ദ് ബേബി കെയർ ന്യൂ ബോൺ എന്നെഴുതിയ ലെറ്റർപാഡുകൾ പരിസരത്തു കത്തിക്കരിഞ്ഞു കിടപ്പുണ്ടായിരുന്നു. ഇന്നലെ അറസ്റ്റിലായ ഡോ. നവീൻ കിച്ചി ഉൾപ്പെടെയുള്ള ആശുപത്രിയുടമകൾക്കു ഡൽഹിയിലും ഗുരുഗ്രാമിലും ഫരീദാബാദിലുമായി 4 ബ്രാഞ്ചുകളുണ്ട്.

മൂന്നുനിലക്കെട്ടിടത്തിന്റെ ഒന്നാം നിലയിൽ എൻഐസിയു യൂണിറ്റുകൾ സജ്ജീകരിച്ചായിരുന്നു കുട്ടികളെ കിടത്തിയിരുന്നത്. അടുക്കള ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും കുട്ടികളെ കിടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഇവരുടെ തന്നെ മറ്റ് ആശുപത്രികളിൽ കുട്ടികളെ കിടത്താൻ സൗകര്യമില്ലാതെ വരുമ്പോൾ ഇവിടേക്കു മാറ്റുകയാണ് പതിവെന്ന് തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവർ പറയുന്നു. ഇടുങ്ങിയ ഗോവണിയും വിസ്താരമില്ലാത്ത മുറിയും വലിച്ചു വാരിയിട്ടിരിക്കുന്ന വസ്തുക്കളുമായി ആശുപത്രിക്ക് ചേർന്ന തരത്തിലായിരുന്നില്ല കെട്ടിടത്തിന്റെ പ്രവർത്തനം.

ഒന്നാം നിലയിൽ കുട്ടികളെ കിടത്തിയിരുന്ന എൻഐസിയു ഒഴികെ കെട്ടിടത്തിനാകെ ഒരു ഗോഡൗണിന്റെ രൂപമാണ്. താഴത്തെ നിലയിൽ കൂട്ടിയിട്ടിരുന്ന ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ചിതറിക്കിടക്കുകയാണ്. ആശുപത്രിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന ഇൻഡസ് ഇൻഡ് ബാങ്കിലേക്കും തൊട്ടടുത്ത 2 വസ്ത്രശാലകളിലേക്കും അടുത്തുള്ള പാർക്കിലേക്കും തീ പടർന്നു. പരിസരത്തു പാർക്കു ചെയ്തിരുന്ന വാഹനങ്ങളും കത്തി നശിച്ചു.

അപകടം നടന്ന സ്ഥലത്ത് ആളുകൾ കൂടി നിന്ന് മൊബൈൽ ഫോണുകളിൽ വിഡിയോ ചിത്രീകരിച്ചത് രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് അഗ്നിശമന വിഭാഗം പറഞ്ഞു. പരിസരത്തെങ്ങും ജലസ്രോതസുകളുമില്ലായിരുന്നു. താഴ്ന്നു കിടന്ന വൈദ്യുത കമ്പികളും വയറുകളും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. തീപിടിത്തത്തിനു പിന്നാലെ ആശുപത്രിക്കുള്ളിൽ നിന്നു വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ പരിസരത്തു താമസിക്കുന്നവർ വീടുകളിൽ നിന്നിറങ്ങിയോടി. ആശുപത്രിയുടെ ഒന്നാം നിലയിലായിരുന്നു നവജാത ശിശുക്കളെ കിടത്തിയിരുന്ന എൻഐസിയു. രണ്ടാം നിലയിലും താഴത്തെ നിലയിലും ഓക്സിജൻ സിലിണ്ടറുകളും മറ്റു വസ്തുക്കളും കൂട്ടിയിട്ടിരിക്കുകയായിരുന്നു.

'രക്ഷാപ്രവർത്തനം കനത്ത വെല്ലുവിളിയായിരുന്നു. ഫയർ സർവീസ് സംഘം തീയണയ്ക്കുന്നതിനിടെ ആശുപത്രിക്കുള്ളിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറുകൾ ഓരോന്നായി പൊട്ടിത്തെറിച്ചു. തുടർച്ചയായ സ്ഫോടനങ്ങൾ രക്ഷാപ്രവർത്തനം ത‌ടസ്സപ്പെടുത്തി. കുട്ടികളെ രക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തതിൽ ദുഖമുണ്ട്'– ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു.

'വിവേക് നഗർ വഴി കാറിൽ പോകുമ്പോഴാണ് തീപിടിച്ച കെട്ടിടത്തിൽ നിന്ന് ആളുകൾ ഇറങ്ങിയോടുന്നത് കണ്ടത്. കുറച്ച് മാറി കാർ നിർത്തിയപ്പോഴേയ്ക്കും അകത്തു നിന്നു 4 തവണ വലിയ സ്ഫോടന ശബ്ദം കേട്ടു'– ദൃക്സാക്ഷി പരസ് ഭൂട്ടാനി പറഞ്ഞു. അപകടമുണ്ടായ സ്ഥലത്തു നിന്നു കുറച്ചപ്പുറത്തുള്ള ജിൽമിൽ കോളനിയിലാണ് ഇയാൾ താമസിക്കുന്നത്.

സംഭവം നടന്നയുടനെ പരിസരവാസികളും ഷഹീദ സേവാ ദൾ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരുമാണ് പൊലീസിനും ഫയർ സർവീസിനുമൊപ്പം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്. ആശുപത്രിക്കെട്ടിടത്തിന്റെ പിൻവശത്തു കൂടി മുകളിലേക്കു കയറിയാണ് ജനലുകളിലൂടെ കുട്ടികളെ ഓരോരുത്തരെയായി താഴെയെത്തിച്ചതെന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത രവി ഗുപ്ത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com