ADVERTISEMENT

ന്യൂഡൽഹി∙ സ്വകാര്യ നഴ്സിങ് ഹോമുകൾ ഫയർ സേഫ്റ്റി ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്നുറപ്പ് വരുത്താൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ്, ഡൽഹി ഫയർ സർവീസ്, ഡി‍ഡിഎ എന്നിവ സംയുക്ത സമിതി രൂപീകരിച്ച് 2 ആഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തണം. ഫയർ സേഫ്റ്റി ചട്ടങ്ങൾ ലംഘിച്ച എല്ലാ നഴ്സിങ് ഹോമുകളുടെയും പേരുകൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് 4 ആഴ്ചയ്ക്കുള്ളിൽ നൽകാനും നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകണം.

സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കി ഫയർ സർട്ടിഫിക്കറ്റ് ലഭിക്കാൻ സമയപരിധി നൽകണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാറിൽ ആശുപത്രിയിൽ തീപിടിത്തമുണ്ടായി 7 കുട്ടികൾ മരിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ ഒട്ടേറെ നഴ്സിങ് ഹോമുകൾ ഫയർ സർവീസിന്റെ സർട്ടിഫിക്കറ്റില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

റജിസ്ട്രേഷൻ പുതുക്കാതെ സ്വകാര്യ നഴ്സിങ് ഹോമുകൾ
നഴ്സിങ് ഹോമുകൾ ഫയർ സേഫ്റ്റി ഉൾപ്പെടെ സുരക്ഷാ ചട്ടങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് സർക്കാർ 2019 ൽ രൂപീകരിച്ച സമിതി റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് സഞ്ജീവ് നരൂല നിർദേശിച്ചു. അസോസിയേഷൻ ഓഫ് നഴ്സിങ് ഹോംസ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ വിവിധ ആശുപത്രികളിലുണ്ടായ തീപിടിത്തങ്ങളും അപകടങ്ങളും കോടതി ചൂണ്ടിക്കാട്ടി. ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റില്ലാത്തതു കൊണ്ട് മിക്ക സ്വകാര്യ നഴ്സിങ് ഹോമുകളുടെയും റജിസ്ട്രേഷൻ പുതുക്കിയിട്ടില്ല.

എല്ലാ നഴ്സിങ് ഹോമുകളുടെയും സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കണമെന്ന് 2022ൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് ഡൽഹി ഫയർ സർവീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സ്വകാര്യ നഴ്സിങ് ഹോമുകളുടെ അസോസിയേഷൻ കോടതിയെ സമീപിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന നഴ്സിങ് ഹോമുകൾക്ക് ഫയർ സർവീസ് നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ അതേപടി നടപ്പാക്കാനാകില്ലെന്നായിരുന്നു അസോസിയേഷന്റെ വാദം.

എന്നാൽ, സർക്കാർ എതിർത്തു. നഴ്സിങ് ഹോമുകളും ആശുപത്രികളും ചട്ടങ്ങൾ നിർബന്ധമായും പാലിക്കണമെന്നു പറഞ്ഞു. ചട്ടപ്രകാരം (നാഷനൽ ബിൽഡിങ് കോഡ് ഓഫ് ഇന്ത്യ) 15 മീറ്ററിൽ താഴെ ഉയരമുള്ള ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും ഫയർ എസ്റ്റിംഗ്വിഷർ, ഫസ്റ്റ് എയ്ഡ് ഹോസ് റീൽസ്, വെറ്റ് റൈസ്, യാർഡ് ഹൈഡ്രന്റ്സ്, ഓട്ടമാറ്റിക് സ്പ്രിങ്ക്ളർ സിസ്റ്റം, ഇലക്ട്രോണിക് ഫയർ അലാം, ഭൂഗർഭ ജലസംഭരണി എന്നിവയും വിശാലമായ സ്റ്റെയർകെയ്സും ഇടനാഴികളും വേണമെന്നും കോടതിയും ചൂണ്ടിക്കാട്ടി.വീതിയേറിയ ഇടനാഴികളും സ്റ്റെയർകെയ്സും ഭൂഗർഭ ജല സംഭരണികളും എല്ലാ സ്ഥലത്തും പ്രായോഗികമല്ലെന്നായിരുന്നു അസോസിയേഷന്റെ മറുപടി.

ഡൽഹിയിലെ നഴ്സിങ് ഹോമുകളിലും ആശുപത്രികളിലും അടുത്തയിടെ തീപിടിത്തമുണ്ടായ സംഭവങ്ങൾ സർക്കാർ ഉന്നയിച്ചു. അതോടെയാണ് സമിതി രൂപീകരിച്ച് പരിശോധന നടത്താൻ കോടതി നിർദേശിച്ചത്. കേസ് വീണ്ടും ഒക്ടോബർ 14ന് പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com