ADVERTISEMENT

ന്യൂഡൽഹി∙ സൈബർ തട്ടിപ്പുകളുടെ തലസ്ഥാനമായി ഡൽഹി മാറുന്നു. ഒരുദിവസം 700 പേരെങ്കിലും തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. 18 മാസത്തിനുള്ളിൽ കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം ഇരട്ടിയായെന്ന് പൊലീസിന്റെ സൈബർ ക്രൈം സെൽ പറയുന്നു.സൈബർ ഹെൽപ്‌ലൈൻ നമ്പർ 1930ൽ ഒരുമാസം ശരാശരി 55,000–60,000 കോളുകൾ ലഭിക്കുന്നു. ഒരുദിവസം 1700 കോളുകൾ വരെ ലഭിക്കുന്നു. ഇതിൽ 700–800 എണ്ണവും പുതിയ പരാതി. അതിൽത്തന്നെ 200–250 എണ്ണം സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികളാണെന്നും സൈബർ ക്രൈം യൂണിറ്റ് ഡിസിപി ഹേമന്ത് തിവാരി പറഞ്ഞു.

മോഷണം, പിടിച്ചുപറി, ഭീഷണിപ്പെടുത്തി പണം തട്ടൽ, മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നും പകരം സൈബർ കുറ്റകൃത്യങ്ങൾ പെരുകിയെന്നും പൊലീസ് പറയുന്നു. നിക്ഷേപം ഇരട്ടിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് സാമ്പത്തിക തട്ടിപ്പുകളേറെയും. അടുത്തയിടെ 22 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിയിലെ എല്ലാ ജില്ലകളിലും സൈബർ ക്രൈം യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.

 തട്ടിപ്പുകൾ പലവിധം
വിഡിയോ കോൾ റെക്കോർ‍ഡ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുമായി കൂട്ടിയിണക്കി എഡിറ്റ് ചെയ്തു ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുമുണ്ട്. ഡിജിറ്റൽ അറസ്റ്റ്, മാട്രിമോണിയൽ വെബ്‌സൈറ്റ്, വർക്ക് ഫ്രം അവസരങ്ങൾ എന്നിവയിലൂടെയും സൈബർ തട്ടിപ്പുകാർ പണം തട്ടുന്നു. ഓൺലൈനിൽ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കണ്ടതായി ശ്രദ്ധയിൽപ്പെട്ടെന്നും കേസെടുക്കാതിരിക്കാൻ പണം നൽകണമെന്നും ഉദ്യോഗസ്ഥരുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങളുമേറെ. ഇത്തരം കേസുകളിൽ കഴിഞ്ഞ 6 മാസത്തിനുള്ളിൽ 180 പേരെ അറസ്റ്റ് ചെയ്തു.

ലവലേശം പേടിയില്ല
നേരിട്ടു നടത്തുന്ന കുറ്റകൃത്യങ്ങൾ പോലെ സൈബർ കുറ്റവാളികൾക്ക് സമൂഹത്തിൽ തിരിച്ചറിയപ്പെടുമെന്ന് ഭയമില്ലാത്തതാണ് തട്ടിപ്പ് പെരുകുന്നതിന് കാരണമെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. പൊതു ഇടങ്ങളിൽ തട്ടിപ്പുകാരുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ലാത്തത് കൊണ്ട് പതിവ് രീതികൾ മാറ്റിയും പുതിയ ഇരകളെ കുടുക്കിയും ഇവർ വിലസുകയാണ്.

 ഹെൽപ് ലൈനിൽ വിളിക്കാം
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 ഹൈൽപ്‌ ലൈനിൽ വിളിച്ചു വിവരമറിയിക്കണം. ഫോൺ കണക്ട് ആയില്ലെങ്കിൽ 112ൽ വിളിച്ചാൽ ഹെൽപ്‌ലൈനിലേക്ക് കണക്ട് ചെയ്യും. അല്ലെങ്കിൽ ഏറ്റവുമടുത്ത പൊലീസ് സ്റ്റേഷനിൽ ഉടൻ പരാതി നൽകണം. സൈബർ തട്ടിപ്പുകളെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ പരാതി നൽകിയാൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാനുള്ള സാധ്യത കൂടുതലാണ്. ഭയവും അപമാനവും കാരണം മറച്ചുവച്ചാൽ കൂടുതൽ പണം നഷ്ടപ്പെടാം.

ഈ വർഷം ജനുവരി മുതൽ 500 കോടി രൂപയുടെ സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് പൊലീസ് അന്വേഷിക്കുന്നത്. 200 കോടി രൂപയുടെ തട്ടിപ്പുകളെക്കുറിച്ച് സൈബർ ക്രൈം യൂണിറ്റും അന്വേഷണം നടത്തുന്നു. 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകളിലാണു സൈബർ ക്രൈം യൂണിറ്റ് അന്വേഷണം 

നടത്തുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com