കാനിങ് റോഡ് കേരള സ്കൂൾ ഭരണസമിതിയിൽ ചേരിതിരിവ്; അവിശ്വാസം ഗേറ്റിന് പുറത്ത്
Mail This Article
ന്യൂഡൽഹി ∙ കാനിങ് റോഡ് കേരള സ്കൂൾ ഭരണസമിതിയിൽ സെക്രട്ടറിയുടെ രാജിയെച്ചൊല്ലി ചേരിതിരിവ്. ഭരണസമിതി യോഗത്തിനെത്തിയ 7 അംഗങ്ങൾക്കു സ്കൂൾ കോംപൗണ്ടിൽ പ്രവേശിക്കാനായില്ല. തുടർന്ന്, സ്കൂൾ ഗേറ്റിനു മുന്നിൽ റോഡിൽ യോഗം ചേർന്ന് സമിതി ചെയർമാനെതിരെ അവിശ്വാസ പ്രമേയം പാസാക്കി.
അംബേദ്കർ സർവകലാശാലയിലെ പ്രഫ. ബാബു രമേശായിരുന്നു സെക്രട്ടറി. സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച് കഴിഞ്ഞ ഓഗസ്റ്റ് 14ന് ഇദ്ദേഹം സമിതി ചെയർമാൻ കെ.പി.ടോംസിന് കത്തു നൽകിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ യോഗം വിളിക്കാൻ നോട്ടിസ് നൽകിയെങ്കിലും സെക്രട്ടറിയുടെ രാജി അംഗീകരിച്ചെന്നും ജോയിന്റ് സെക്രട്ടറിക്ക് ചുമതല നൽകിയെന്നും അറിയിക്കുകയാണ് ചെയർമാൻ കെ.പി.ടോംസ് ചെയ്തതെന്ന് സമിതി അംഗം പ്രഫ.ജസ്റ്റിൻ മാത്യു ആരോപിച്ചു.
നോട്ടിസ്പ്രകാരം യോഗം ചേരാനായി 7 പേർ എത്തിയപ്പോൾ സ്കൂൾ ഗേറ്റ് പൂട്ടിയ സ്ഥിതിയിലായിരുന്നെന്നും ചെയർമാന്റെ നിർദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് പൂട്ടിയതാണെന്നും പ്രഫ.ജസ്റ്റിൻ ആരോപിച്ചു. കോംപൗണ്ടിൽ പ്രവേശിക്കാൻ സാധിക്കാത്തതിനാലാണ് ഗേറ്റിനു പുറത്തു പ്രതിഷേധിച്ചതും യോഗം ചേർന്ന് പ്രമേയം പാസാക്കിയതും. തുടർന്ന്, കേരള എജ്യുക്കേഷൻ സൊസൈറ്റിയുടെ സെൻട്രൽ മാനേജിങ് കമ്മിറ്റിക്കു പരാതിയും നൽകി.
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ജനുവരിയിലാണ് ടോംസിന്റെ നേതൃത്വത്തിലുള്ള സമിതി അധികാരമേറ്റത്. 11 അംഗ സമിതിയിലെ അധ്യക്ഷനും മറ്റു രണ്ടുപേരും ഒരുപക്ഷത്തും 8 പേർ മറുപക്ഷത്തും എന്നതാണ് നിലവിലെ സ്ഥിതി.
സ്കൂളിലെ അടിസ്ഥാനസൗകര്യ വികസനം, താൽക്കാലിക നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമിതിയിൽ കൂടിയാലോചിക്കാതെ ചെയർമാൻ തന്നെ തീരുമാനമെടുക്കുന്നു എന്നാണ് പ്രതിഷേധിച്ചവരുടെ പ്രധാന ആരോപണം. ചെയർമാന്റെ പ്രവർത്തനരീതിയോട് വിയോജിച്ചാണ് സെക്രട്ടറി രാജിവയ്ക്കാൻ താൽപര്യപ്പെട്ടതെന്നും ഇവർ പറഞ്ഞു.
ഭരണസമിതി അംഗങ്ങൾ രാജിവയ്ക്കുമ്പോൾ, സമിതി ചർച്ച ചെയ്താണ് അതിൽ തീരുമാനമെടുക്കേണ്ടത്.
വിഷയം ചർച്ച ചെയ്യാനായി ഓഗസ്റ്റിൽ യോഗം ചേർന്നെങ്കിലും തീരുമാനമുണ്ടായില്ലെന്നും തുടർന്നാണ് ഇന്നലെ വീണ്ടും യോഗം വിളിച്ചതെന്നുമാണ് വിവരം. ചെയർമാന്റെ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് പ്രഫ.ജസ്റ്റിൻ, ട്രഷറർ രാജേഷ് കരോട്ടിൽ എന്നിവർ അറിയിച്ചു.
∙ പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ന് പ്രതികരിക്കാം എന്ന് ചെയർമാൻ കെ.പി.ടോംസ് വാട്സാപ് സന്ദേശത്തിലൂടെ അറിയിച്ചു.