വായുമലിനീകരണം: വീണ്ടും തുടങ്ങി ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നലുകളിൽ വാഹനങ്ങൾ ഓഫ് ചെയ്യുന്ന ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’ പ്രചാരണ പരിപാടി മന്ത്രി ഗോപാൽ റായ് ഐടിഒ ക്രോസിങ്ങിൽ ഉദ്ഘാടനം ചെയ്തു. വാഹനങ്ങളിൽ നിന്നുള്ള വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം നടപ്പാക്കുന്നത്. വായുമലിനീകരണത്തിനെതിരേയുള്ള യുദ്ധം എന്നെഴുതിയ പ്ലക്കാർഡുകളുമായി ട്രാഫിക് സിഗ്‌നലുകളിൽ വൊളന്റിയർമാർ വാഹനങ്ങൾ ഓഫ് ചെയ്യാനുള്ള നിർദേശവുമായി നിൽക്കും.
ഡൽഹിയിൽ ഒരു യാത്രക്കാരൻ ദിവസേന ശരാശരി 15 ട്രാഫിക് സിഗ്‌നലുകളെങ്കിലും കടന്നുപോകേണ്ടി വരുന്നു. ഈ സിഗ്‌നലുകളിൽ വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതിരുന്നാൽ മലിനീകരണം ഇനിയും ഇരട്ടിക്കും. അതിനാൽ, ഇക്കാര്യത്തിൽ ജനങ്ങളുടെ പൂർണ സഹകരണം വേണമെന്നും ഗോപാൽ റായ് പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മലിനീകരണത്തിന്റെ ദുരന്തഫലം കൂടി ഡൽഹിയിലെ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ശൈത്യകാലം അടുക്കുന്നതോടെ മലിനീകരണത്തിന്റെ തോത് വർധിക്കും. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണവും പൊടിശല്യവും കുറയ്ക്കാനുള്ള കർശന നടപടികൾ ഡൽഹി സർക്കാർ സ്വീകരിച്ചു.
എന്നാൽ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ പാടത്ത് തീയിടുന്നത് നിയന്ത്രിക്കാനുള്ള നടപടികൾ കൂടുതൽ കർശനമാക്കണമെന്നും മന്ത്രി പറഞ്ഞു. ഹരിയാനയിലും യുപിയിലും പാടത്ത് തീയിടുന്ന കേസുകൾ കൂടിവരികയാണ്. എന്നാൽ, പഞ്ചാബിൽ കർഷകർ നിയന്ത്രണം പാലിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന അയൽ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ഗൗരവം കാണിക്കണം. ഡൽഹിയിലെ ജനങ്ങളോട് ബിജെപി രാഷ്ട്രീയ വിരോധം വച്ചുപുലർത്തരുതെന്നും മന്ത്രി പറഞ്ഞു.