ഓർമയുടെ തണലായ്, മധുരമായ് ഞാവൽ
Mail This Article
മഹാത്മാഗാന്ധി കോയമ്പത്തൂരിൽ നട്ട ഞാവൽ മരത്തിനു 87 വയസ്സ്. ഹരിജനോദ്ധാരണ യാത്രയ്ക്കിടെ ഇവിടെയെത്തിയപ്പോൾ 1934 ഫെബ്രുവരി ഏഴിനാണ് ഗാന്ധിജി തിരുച്ചിറപ്പള്ളി റോഡിൽ രാമനാഥപുരത്തെ ഇപ്പോഴത്തെ മാർക്കറ്റ് റഗുലേഷൻ കമ്മിറ്റി ഓഫിസ് പരിസരത്ത് ഞാവൽ മരം നട്ടത്. ഫെബ്രുവരി ആറിന് ഇൗറോഡിൽ നിന്നു പാസഞ്ചർ ട്രെയിനിലാണു സിങ്കാനല്ലൂരിലെത്തിയത്. പിറ്റേന്ന് അവിനാശിലിംഗം യൂണിവേഴ്സിറ്റി സ്ഥാപകൻ അന്തരിച്ച ടി.എസ്. അവിനാശിലിംഗം ചെട്ടിയാർ അടക്കം പൗരപ്രമുഖരുടെ സാന്നിധ്യത്തിലാണു ഞാവൽ മരം നട്ടത്. സ്വാതന്ത്ര്യത്തിനു ശേഷം ഭൂമി സർക്കാർ മാർക്കറ്റിങ് കമ്മിറ്റിക്ക് കൈമാറി. ഇപ്പോൾ പരിസരത്ത് ബാങ്ക് അടക്കം ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
തഴച്ചു വളർന്ന ഞാവൽ മരത്തിന്റെ അടിയിൽ ഇരുപതു വർഷം മുൻപ് കീടബാധയെത്തുടർന്ന് വലിയ ദ്വാരം രൂപപ്പെട്ടു. മരം നശിച്ചു പോകുമെന്ന് പലരും ആശങ്കപ്പെട്ടു. തമിഴ്നാട് കാർഷിക സർവകലാശാലയിലെ വിദഗ്ധർ കീടനാശിനികൾ പ്രയോഗിച്ച ശേഷം പ്രത്യേക വസ്തു ഉപയോഗിച്ച് ദ്വാരമടച്ചു.1934ലെ സന്ദർശന വേളയിൽ ശ്രീരാമകൃഷ്ണ മിഷൻ വിദ്യാലയത്തിനു തറക്കല്ലിട്ടു. 1921, 1927 വർഷങ്ങളിലും ഗാന്ധിജി കോയമ്പത്തൂരിലെത്തിയിരുന്നു. ആർ.കെ. ഷൺമുഖം ചെട്ടി, ടി.എസ്.അവിനാശിലിംഗം ചെട്ടിയാർ എന്നിവരുടെ വീടുകളിലാണ് താമസിച്ചിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്നു ഷൺമുഖം ചെട്ടി. മദ്രാസ് പ്രസിഡൻസി വിദ്യാഭ്യാസ മന്ത്രിയായി അവിനാശിലിംഗം ചെട്ടിയാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.