ADVERTISEMENT

ഷൊർണൂർ ∙ ദണ്ഡിയാത്രയിൽ മഹാത്മാ ഗാന്ധിജിയുടെ 78 അനുയായികളിൽ ഒരാളായിരുന്നു ഷൊർണൂർ മഹാദേവമംഗലം നടുവിൽപ്പാട്ട് എൻ.പി.രാഘവ പൊതുവാൾ. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം മാത്രമേ നാട്ടിലേക്കു മടങ്ങുകയുള്ളുവെന്ന് ബാല്യത്തിലേ തീരുമാനിച്ചാണ്  രാഘവ്ജി സബർമതിയിലെത്തിയത്. കവളപ്പാറ, ഷൊർണൂർ സ്കൂളുകളിലെ പഠനത്തിനു ശേഷം രവീന്ദ്രനാഥ ടഗോറിന്റ വിശ്വ ഭാരതിയിലെത്തിയ ശേഷമാണ് ഗാന്ധിജിയെ കൂടുതൽ അറിഞ്ഞ് അദ്ദേഹം സബർമതിയിലേക്കു പോയത്. 1927ലായിരുന്നു അത്. 

  രാഘവ്ജിയുടെ ഓർമകളുമായി സഹോദരീപുത്രി എൻ.പി.സരള.
രാഘവ്ജിയുടെ ഓർമകളുമായി സഹോദരീപുത്രി എൻ.പി.സരള.

അടുത്ത വർഷം ജവാഹർ ലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന ലാഹോർ കോൺഗ്രസ് സമ്മേളനം ബ്രിട്ടിഷ് ഭരണത്തിനെതിരായ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു. ആശയപരമായ ചർച്ചകൾ സബർമതിയിലും സജീവമായിരുന്നു. ഒടുവിൽ ഗാന്ധിജി ഉപ്പ് നിയമം ലംഘിക്കാൻ തീരുമാനിച്ചു. 1934ൽ തന്റെ 78 അനുയായികൾക്കൊപ്പം ദണ്ഡി കടലോരത്തേക്കുള്ള യാത്ര. കറാടിയിൽ വച്ച് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. രാഘവ്ജി അടക്കമുള്ളവർ കടലോരത്തേക്ക് പിന്നെയും നടന്നു. ദറാസനയിൽ വച്ച് ബ്രിട്ടിഷ് പൊലീസ് പിടികൂടും വരെ അദ്ദേഹം നടന്നു. 

അറസ്റ്റിലായ രാഘവ്ജിയെ കൊണ്ടുവന്നത് മദ്രാസിലെ മാമ്പലം ജയിലിലേക്കായിരുന്നു. സഹതടവുകാരൻ നേതാജി സുഭാഷ് ചന്ദ്രബോസ്. നേതാജി ബലിഷ്ഠനായിരുന്നു. ഉരുക്കിന്റെ കരുത്തുള്ള മനുഷ്യൻ. പക്ഷേ, സായുധ സമരത്തിലൂടെയുള്ള സ്വാതന്ത്ര്യമല്ല, സഹനത്തിലൂടെയുള്ള സ്വാതന്ത്ര്യമാണ് ഗാന്ധിജി പഠിപ്പിച്ചത് എന്നായിരുന്നു പിൽക്കാലത്ത് രാഘവ്ജി അന്നത്തെ ജയിൽ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞത്. 

സ്വാതന്ത്ര്യത്തിനു ശേഷം സ്വാശ്രയ ഗ്രാമങ്ങൾ എന്ന ഗാന്ധിയൻ ആശയത്തിനു വേണ്ടിയായിരുന്നു രാഘവ്ജിയുടെ ജീവിതം. പയ്യന്നൂരിലും പിന്നീട് ഷൊർണൂരിലും നൂൽനൂൽപ് കേന്ദ്രം, എണ്ണയും തേനും സോപ്പും നിർമിക്കുന്ന കുടിൽ വ്യവസായങ്ങൾ എന്നിവയൊക്കെയായി അദ്ദേഹം സ്വാശ്രയ ഗ്രാമ സങ്കൽപത്തിന്റെ ഭാഗമായി. 1992 ഡിസംബറിലായിരുന്നു മരണം. ഗാന്ധിജിയുടെ കൈപ്പടയിലുള്ള കത്തുകൾ ഉൾപ്പെടെ വലിയ ശേഖരമുണ്ടായിരുന്നു രാഘവ്ജിയുടെ കൈവശം. പലതും കൈമോശം വന്നതിന്റെ സങ്കടത്തിലായിരുന്നു അവസാന നാളുകളിൽ അദ്ദേഹം. 

ചില ഉപഹാരങ്ങളും പഴയ റിസ്റ്റ് വാച്ചുമൊക്കെയായിരുന്നു കൈവശമുണ്ടായിരുന്നതെന്ന്  രാഘവ്ജിയുട സഹോദരീ പുത്രി എൻ.പി.സരള സരള ഓർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com