ADVERTISEMENT

മണ്ണാർക്കാട് ∙ സിവിആർ ആശുപത്രി ഉടമകൾ 20 കോടിയോളം രൂപ തട്ടിപ്പു നടത്തി മുങ്ങിയതായി ആരോപിച്ച് അൻപതോളം പേർ നൽകിയ പരാതികളിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്തു. സൗജന്യ ചികിത്സ, 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, ആശുപത്രിയിൽ ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണു നിക്ഷേപകരിൽ നിന്നു പണം വാങ്ങിയത്. രണ്ടു വർഷത്തിനു ശേഷം ലാഭത്തിന്റെ 40 ശതമാനവും വാഗ്ദാനം ചെയ്തിരുന്നു. സമൂഹത്തിൽ ഉന്നതരായ വ്യക്തികളെ മുന്നിൽ നിർത്തി വിശ്വസിപ്പിച്ച് നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചെന്നും നിക്ഷേപ തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയിലുള്ളവർ പറഞ്ഞു.

തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. 10 ലക്ഷം രൂപ വരെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കുമെന്ന വാഗ്ദാനമാണു നിക്ഷേപകരെ വീഴ്ത്തിയത്. ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്നവർ, അധ്യാപകർ, ഗൾഫിൽ നിന്നു തിരിച്ചെത്തിയവർ, ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങിയവർ കബളിപ്പിക്കപ്പെട്ടവരിലുണ്ട്. പലരും പുറത്തു പറയുന്നില്ല.

20 കോടി രൂപ പിരിച്ചെടുത്ത ആശുപത്രിയിൽ, മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളിൽ വേണ്ട സൗകര്യമോ ഉപകരണങ്ങളോ ഇല്ലെന്ന് പരാതിക്കാർ പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനം മാസങ്ങൾക്ക് മുൻപു നിർത്തിയ വിവരം നിക്ഷേപകരിൽ പലരും അറി‍ഞ്ഞിട്ടില്ല. പണം ആവശ്യപ്പെട്ട് ആശുപത്രി ഉടമ മുഹമ്മദ് റിഷാദ്, റിഷാദിന്റെ പിതാവ് അലി, ഭാര്യ ഷഹാന, ജീവനക്കാരായ പി.സത്താർ, ജിൻഷ എന്നിവർക്കെതിരെയാണു പരാതി നൽകിയിരിക്കുന്നത്. ആശുപത്രി പ്രവർത്തനം നിർത്തിയതറിഞ്ഞ് ബന്ധപ്പെട്ട ചിലർക്ക് ഉടമകൾ നൽകിയ ചെക്ക് മടങ്ങയതായും പരാതി നൽകിയിട്ടുണ്ട്.

നിക്ഷേപം തിരിച്ചു നൽകണമെന്നും ഇത്രയും തുക എന്ത് ചെയ്തുവെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 29നു രാവിലെ 10 മണിക്ക് പൊലീസ് സ്റ്റേഷനു മുൻപിൽ ധർണ നടത്തുമെന്നും നിക്ഷേപകരായ പി.പി.അബ്ബാസ്, ബിന്ദു ബാബു, വിജയലക്ഷ്മി മോഹനൻ, ഐ.കെ.മോഹനൻ, മരയ്ക്കാർ കക്കൂത്ത്, അരവിന്ദ് ജനാർദനൻ, കെ.ഇർഷാദ്, കെ.ഹംസക്കുട്ടി എന്നിവർ അറിയിച്ചു.

പണം നഷ്ടമാകില്ല: ആശുപത്രി
കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കാരണം വേണ്ടത്ര പുരോഗതി കൈവരിക്കാനാവാത്തതാണു നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ആശുപത്രി മേധാവി മുഹമ്മദ് റിഷാദ് പറഞ്ഞു. രണ്ടു വർഷം നല്ല നിലയിൽ ആശുപത്രി പ്രവർത്തിച്ചു. സിവിആറിനെ ഏറ്റെടുക്കാൻ കഴിയുന്ന സാമ്പത്തിക ഭദ്രതയുള്ള ആശുപത്രി ഗ്രൂപ്പുമായി ചർച്ച നടത്തി വരികയാണ്. വൈകാതെ ആശുപത്രി പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ കഴിയും. നിക്ഷേപകരുടെ പണം നഷ്ടമാകില്ലെന്നും മുഹമ്മദ് റിഷാദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com