ദേശീയപാതയിൽ അപകടം തുടർക്കഥ; അപകട മേഖല നാട്ടുകൽ അൻപത്തിയഞ്ചാം മൈലിനും ആര്യമ്പാവിനും ഇടയിൽ
Mail This Article
കരിങ്കല്ലത്താണി∙ ദേശീയപാത നാട്ടുകൽ അൻപത്തിയഞ്ചാം മൈലിനും ആര്യമ്പാവിനും ഇടയിൽ അപകടങ്ങൾ പെരുകുന്നു. അൻപത്തിയഞ്ചാം മൈൽ, കൊമ്പം വളവ്, ഈസ്റ്റ് കൊടക്കാട്, മേലേ കൊടക്കാട് ഭാഗങ്ങളിലാണ് അപകടങ്ങളിലധികവും. ഈ മേഖലയിൽ രണ്ട് വർഷത്തിനകം ഉണ്ടായ അപകടങ്ങളിൽ 4 ജീവനുകൾ നഷ്ടപ്പെട്ടിട്ടു. കഴിഞ്ഞ ദിവസം അൻപത്തിയഞ്ചാം മൈലിൽ ബൈക്കിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. കൊമ്പം വളവിൽ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞ് ഒറ്റപ്പാലം സ്വദേശിയായ ഡ്രൈവറും മരിച്ചു. ഇന്നലെ വൈകിട്ട് അൻപത്തിയഞ്ചാം മൈൽ പെട്രോൾ പമ്പിനു മുന്നിൽ ലോറികൾ കൂട്ടിയിടിച്ചു.
കരിങ്കല്ലത്താണി കഴിഞ്ഞാൽ മണ്ണാർക്കാട്ടാണു വേഗ നിരീക്ഷണ സംവിധാനങ്ങളുള്ളത്. അൻപത്തിയഞ്ചാം മൈലിൽ നേരത്തേ ഉണ്ടായിരുന്ന കാമറ തകരാറിലായതു നന്നാക്കിയിട്ടില്ല. കൊമ്പം, കൊടക്കാട്, ഈസ്റ്റ് കൊടക്കാട് എന്നിവിടങ്ങളിലെ വളവുകളിൽ ശ്രദ്ധയിൽ പെടുന്ന തരത്തിലുള്ള മുന്നറിയിപ്പു ബോർഡുകളും ഇല്ല. കൊടക്കാട്ട് വാഹനങ്ങൾ നിയന്ത്രണം തെറ്റി സമീപത്തെ വീടുകളിലേക്കു മറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. വളവുകളിൽ സുരക്ഷാ വേലിയും മുന്നറിയിപ്പ് ബോർഡുകളും വേഗനിരീക്ഷണ സംവിധാനവും സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ ദേശീയപാത അധികൃതർക്കു നിവേദനം സമർപ്പിച്ചെങ്കിലും നടപടി വൈകുകയാണ്.