ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ തെങ്കര വലതുകര കനാലിലൂടെയുള്ള ജലവിതരണം നിർത്തി. ഒറ്റപ്പാലം മേഖലയിലേക്കുള്ള ഇടതുകര കനാലിലൂടെയുള്ള ജല വിതരണം ഉടൻ നിർത്തും. അണക്കെട്ടിൽ ഇനി ശുദ്ധജല വിതരണത്തിനുള്ള വെള്ളം മാത്രം. വേനൽമഴ ലഭിച്ചില്ലെങ്കിൽ ശുദ്ധജല വിതരണത്തെയും പ്രതികൂലമായി ബാധിക്കും. 

അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുറുശ്ശി, തെങ്കര, മണ്ണാർക്കാട് നഗരസഭ, ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, ചളവറ, നെല്ലായ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ പഞ്ചായത്തുകളും പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ പഞ്ചായത്തും  ഉൾപ്പെടുന്ന പ്രദേശത്തെ ആയിരക്കണക്കിനു ഹെക്ടർ സ്ഥലത്തെ കൃഷിക്കു വെള്ളം കിട്ടാതാകും. കൂടാതെ ശുദ്ധജല ക്ഷാമവും രൂക്ഷമാകും.

കാഞ്ഞിരപ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന കൈവഴിയായ ഇരുമ്പകച്ചോലയിലെ ചെറുപുഴ നീരൊഴുക്കു കുറഞ്ഞ നിലയിൽ.
കാഞ്ഞിരപ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന കൈവഴിയായ ഇരുമ്പകച്ചോലയിലെ ചെറുപുഴ നീരൊഴുക്കു കുറഞ്ഞ നിലയിൽ.

97.50 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 84.10 മീറ്റർ മാത്രമാണു വെള്ളമുള്ളത്. ജലനിരപ്പ് 84 മീറ്ററായാൽ ഇടതുകര കനാലിലൂടെയുള്ള വെള്ളം വിതരണം നിർത്തും.  രണ്ടു ദിവസത്തിനുള്ളിൽ അതുണ്ടാകും. എന്നാൽ, വലതുകര കനാൽ ഭാഗത്തേക്കുള്ള വെള്ളം വറ്റിയതോടെ ദിവസങ്ങൾക്കു മുൻപുതന്നെ നിർത്തി.   

ഇതിനിടെ 61.71 കിലോമീറ്റർ വരുന്ന ഇടതുകര കനാലിലൂടെയും 9.36 കിലോമീറ്റർ വരുന്ന വലതുകര കനാലിലൂടെയും ഒരു മാസത്തോളമായി വെള്ളം തുറന്നു വിടുകയും ചെയ്തു. എന്നിട്ടും ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ വാലറ്റ പ്രദേശങ്ങളിലേക്കു വെള്ളം എത്തിക്കാൻ കഴിഞ്ഞില്ല. കാരാകുറുശ്ശി പൊമ്പ്ര മേഖലയിലേക്കും വെള്ളം ലഭിച്ചില്ല. എങ്കിലും കനാലിലൂടെ വെള്ളം വിതരണം കൃഷിക്കും ശുദ്ധജലക്ഷാമത്തിനും ഒരു പരിധി വരെ സഹായകമായിരുന്നു. കനാൽ വെള്ളം നിർത്തുന്നതോടെ പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകും.   

അണക്കെട്ടിൽ ശുദ്ധജല വിതരണത്തിനായി 9 ദശലക്ഷം ഘനമീറ്റർ വെള്ളം ആവശ്യമുണ്ട്. എന്നാൽ, 10 ദശലക്ഷം ഘനമീറ്റർ വെള്ളമാണു സംഭരിച്ചു നിർത്തുക. ചെളിയും മറ്റും അടിഞ്ഞിട്ടുണ്ടാകുമെന്നതിനാലാണു 10 ദശലക്ഷം ഘനമീറ്ററായി ഉയർത്തിയതെന്ന് അധികൃതർ പറഞ്ഞു. കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിനു കുടുംബങ്ങളാണ് അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചു കഴിയുന്നത്. എന്നാൽ, ഏഴു ദശലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ശുദ്ധജല വിതരണ പദ്ധതിയുണ്ടെങ്കിലും എല്ലാ ഗുണഭോക്താക്കൾക്കും ആവശ്യാനുസരണം വെള്ളം ലഭ്യമാക്കാൻ നിലവിൽ കഴിയുന്നില്ല. 

വേനൽ കനത്തതോടെ അണക്കെട്ടിലേക്കുള്ള ഇരുമ്പകച്ചോല, പാലക്കയം എന്നിവിടങ്ങളിലെ ചെറുപുഴകളും വറ്റിയതും അണക്കെട്ടിലെ ജലനിരപ്പിനെ സാരമായി ബാധിച്ചു. വേനൽ വീണ്ടും കനക്കുകയാണെങ്കിൽ ശുദ്ധജല വിതരണത്തിനുള്ള വെള്ളവും അണക്കെട്ടിൽ ഇല്ലാതാകും. വേനൽമഴ പെയ്തില്ലെങ്കിൽ പ്രശ്നം രൂക്ഷമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com