ട്രെയിനിന്റെ അടിയിൽ കുടുങ്ങി മയിൽ ചത്തു
Mail This Article
വാളയാർ ∙ കഞ്ചിക്കോട് വനമേഖലയിൽ റെയിൽ കടക്കുന്നതിനിടെ എൻജിന് അടിയിൽ കുടുങ്ങിയ മയിലിനെയുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളം. ഒടുവിൽ പാലക്കാട് ജംക്‌ഷൻ സ്റ്റേഷനിലെത്തി എൻജിന് അകത്തു നിന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകിട്ട് 5.30നു കഞ്ചിക്കോട് ചുള്ളിമടയിൽ വച്ചാണ് കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ ട്രെയിനിലെ എൻജിൻ ഭാഗത്തേക്ക് മയിൽ ഓടിക്കയറി കുടുങ്ങിയത്.
ശബ്ദം കേട്ടെങ്കിലും വനമേഖലയായതിനാൽ ലോക്കോപൈലറ്റിന് ഇവിടെ ട്രെയിൻ നിർത്താനായില്ല. 5.55നു ട്രെയിൻ പാലക്കാട്ടെത്തി. ലോക്കോപൈലറ്റ് വിവരം നൽകിയതിനെ തുടർന്നു ആർപിഎഫ് ടീം സ്ഥലത്തെത്തി. ലഗേജ് പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുത്തെങ്കിലും ചത്തിരുന്നു. കഴിഞ്ഞ ദിവസം കൊട്ടേക്കാട് ആനയെ ട്രെയിൻ ഇടിച്ചതും പിന്നീട് ചികിത്സയ്ക്കിടെ ആന ചരിഞ്ഞതും വിവാദമായിരുന്നു. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.