ജില്ലയിലെ ആദ്യകാല ഫൊട്ടോഗ്രഫർ ജി.മണി ഓർമയായി
Mail This Article
കൊല്ലങ്കോട് ∙ ക്യാമറ ഫ്രെയിമിൽ ചിത്രങ്ങളുടെ വൈവിധ്യങ്ങൾ പകർത്തിയ ജില്ലയിലെ ആദ്യകാല ഫൊട്ടോഗ്രഫർ കൊല്ലങ്കോട് കുതിരമൂളി കലാലയത്തിൽ ജി.മണി (77) ഇനി ഓർമച്ചിത്രം. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എംജിആർ തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങൾ തന്റെ ക്യാമറയിൽ പകർത്തിയിട്ടുള്ള മണി, മുതലമട കാമ്പ്രത്ത്ചള്ള കലാ സ്റ്റുഡിയോ ഉടമയാണ്. ഇന്നലെയായിരുന്നു അന്ത്യം. 1971ൽ ആദ്യമായി ഷട്ടർ ക്യാമറയിൽ ക്ലിക് ചെയ്താണു ഫൊട്ടോഗ്രഫി രംഗത്തെ യാത്രയ്ക്കു തുടക്കം.
കണ്ണൂർ പയ്യാമ്പലം പാതയിലെ സപ്ന സ്റ്റുഡിയോയിലാണ് ആദ്യകാല പ്രവർത്തനം. ഇവിടെ ജോലി ചെയ്യുന്നതിനിടെ ഇന്ദിരാഗാന്ധിയുടെ ചിത്രം പകർത്തി. 1980ൽ 6000 രൂപയ്ക്കു ഫീൽഡ് ക്യാമറ വാങ്ങി. തുടർന്നു നാട്ടിലെ മുതലമട കാമ്പ്രത്ത്ചള്ള പള്ളം റോഡിൽ കലാ സ്റ്റുഡിയോ ആരംഭിച്ചു. ആദ്യകാലത്തു അസ്വാഭാവിക മരണങ്ങളുടെ ചിത്രങ്ങൾ പൊലീസിനായി എടുത്തു നൽകലും വിവാഹ ഫൊട്ടോഗ്രഫിയുമായിരുന്നു പ്രധാന പ്രവർത്തന മേഖല.
രാഷ്ട്രീയ പാർട്ടി പൊതുയോഗങ്ങളുടെ ചിത്രം പകർത്തൽ വെല്ലുവിളിയായിരുന്നു. ഏറെ ശ്രദ്ധ പുലർത്തി ഫ്രെയിം കണ്ടെത്തിയാണ് 1991ൽ രാജീവ് ഗാന്ധിയുടെയും 1987ൽ മുതലമടയിൽ വച്ച് എംജിആറിന്റെയും ചിത്രങ്ങളെല്ലാം പകർത്തിയതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഷീല, ജയഭാരതി തുടങ്ങിയ പഴകാല നടിമാരുടെ ചിത്രങ്ങളും മണിയുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കാലത്തിനൊപ്പം സഞ്ചരിച്ചു പുതിയ കാലത്തിലെ ഡിജിറ്റൽ ക്യാമറകളിലേക്കു മാറിയെങ്കിലും പഴയ ക്യാമറകളെ ഹൃദയത്തോടു ചേർത്തു മണി സൂക്ഷിച്ചിരുന്നു.