‘ടി.പി.ഷാജീ, വോട്ട് ഫോർ വി.കെ’; 'ഓ നോക്കാം' എന്ന് മറുപടി
Mail This Article
പട്ടാമ്പി ∙ ഞാൻ മത്സരിക്കുന്ന വിവരം അറിയാമല്ലോ? സഹായിക്കണം. വി.െക. ശ്രീകണ്ഠൻ വി.ഫോർ പട്ടാമ്പി മുന്നണി നേതാവ് ടി.പി. ഷാജിയോട്. ഓ നോക്കാം എന്ന് ഷാജിയുടെ മറുപടി. പാലക്കാട് ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠനാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പട്ടാമ്പി നഗരസഭ ഉപാധ്യക്ഷൻ ടി.പി.ഷാജിയെ കണ്ടത്. ഓങ്ങല്ലൂർ പഞ്ചായത്തിലെ മരുതൂർ സെന്ററിൽ പ്രവർത്തകർ നൽകിയ സ്വീകരണം ഏറ്റുവാങ്ങി വാഹനത്തിൽ കയറുമ്പോഴാണ് അതുവഴി കടന്നുപോയ ഏതാനും വാഹനങ്ങളിലെ യാത്രക്കാരോട് ശ്രീകണ്ഠൻ വോട്ട് അഭ്യർഥിച്ചത്.
രണ്ട് മൂന്ന് കാറുകളിലെ യാത്രക്കാരോട് വോട്ട് ചോദിച്ചതിന് ശേഷം അടുത്ത കാറിൽ വന്നത് ടി.പി. ഷാജിയായിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ടി.പി.ഷാജി കോൺഗ്രസ് വിട്ട് വി.ഫോർ പട്ടാമ്പി മുന്നണി രൂപീകരിച്ചതും സിപിഎംനൊപ്പം ചേർന്ന് നഗരസഭാ ഭരണം പിടിച്ചതും. ഇതേത്തുടർന്ന് കോൺഗ്രസുമായി അകന്ന ടി.പി.ഷാജി ഇപ്പോൾ കോൺഗ്രസുമായി അടുത്തിട്ടുണ്ട്.ഷാജി കോൺഗ്രസിലേക്ക് തിരിച്ചു വന്നേക്കാമെന്ന പ്രചാരണവുമുണ്ട്.
ശ്രീകണ്ഠന്റെ വോട്ടു ചോദിക്കൽ ഇതുമായി ബന്ധപ്പെട്ടതല്ല. അപ്രതീക്ഷിതമായിരുന്നു ഷാജിയുടെ വരവും ശ്രീകണ്ഠന്റെ റോഡിലെ വാഹന യാത്രക്കാരോട് വോട്ട് ചോദിക്കലും. വാഹനത്തിൽ ടി.പി. ഷാജിയാണെന്നറിഞ്ഞപ്പോൾ എല്ലാവരോടും ചോദിക്കുന്നത് പോലെ വോട്ടു ചോദിക്കുകയായിരുന്നു സ്ഥാനാർഥി. യൂത്ത് കോൺഗ്രസിലും, കോൺഗ്രസിലും വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഇരുവരും.