ADVERTISEMENT

പാലക്കാട് ∙ ലോക്സഭാ മണ്ഡലത്തിൽ ആകെയുള്ള 13,98,143 വോട്ടർമാരിൽ 3,26,151 എണ്ണം ഇരട്ടിപ്പോ വ്യാജ വോട്ടർമാരോ ആണെന്നും ഇതു തിരഞ്ഞെടുപ്പു ഫലം അട്ടിമറിച്ച് സിപിഎമ്മിന് അനുകൂലമാക്കാനുള്ള ഗൂഢാലോചനയാണെന്നും ബിജെപി ആരോപിച്ചു. ഇരട്ട, വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്നു നീക്കി തിരഞ്ഞെടുപ്പിൽ നിന്നു വിലക്കണമെന്നു സ്ഥാനാർഥി സി.കൃഷ്ണകുമാർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർക്കും ജില്ലാ വരണാധികാരിക്കും തെളിവു സഹിതം പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തു ഭരണത്തിലുള്ള സിപിഎമ്മിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇത്തരം ക്രമക്കേട് നടത്തിയതെന്നും ഇവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു.പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ 59,251, ഷൊർണൂ‍ർ 56,233, ഒറ്റപ്പാലം 57,354, കോങ്ങാട് 36,397, മണ്ണാർക്കാട് 51,437, മലമ്പുഴ 40,681, പാലക്കാട് 24,798 എന്നിങ്ങനെയാണ് ഇരട്ട, വ്യാജ വോട്ടുകളുടെ കണക്കെന്നു ബിജെപി ആരോപിക്കുന്നു.

ഒരേ ബൂത്തിലും വ്യത്യസ്ത ബൂത്തുകളിലുമായി ഒരേ പേരിലും വിലാസത്തിലും 2 തിരിച്ചറിയൽ കാർഡുകളുണ്ട്. ചിലർക്കു 3 തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ട്. ഒരാളുടെതന്നെ വ്യത്യസ്ത ഫോട്ടോകൾ ഉപയോഗിച്ചാണു തട്ടിപ്പ്. ഇത് അബദ്ധമല്ല. സിപിഎമ്മിനും ഇടതു സർക്കാരിനും വേണ്ടി ഉദ്യോഗസ്ഥരടക്കം ബോധപൂർവം ശ്രമിച്ചതാണ്.വോട്ടർമാരുടെ എണ്ണം നിശ്ചിത ശതമാനത്തിലധികം ഉയർന്നാൽ ശക്തമായ പരിശോധന നടക്കുമെന്നതിനാൽ അർഹരായ ഒട്ടേറെ വോട്ടർമാരെ വിശദീകരണം പോലും ചോദിക്കാതെ പട്ടികയിൽ നിന്നു നീക്കിയാണു വ്യാജവോട്ടർമാരെ ചേർത്തതെന്നും ബിജെപി നേതൃത്വം ആരോപിച്ചു.

പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫിസർ
പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഇരട്ടിപ്പും വ്യാജവോട്ടർമാരും ഉണ്ടെന്ന പരാതിയിൽ കഴമ്പില്ലെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ ഡോ.എസ്.ചിത്ര പറഞ്ഞു. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണത്തോടനുബന്ധിച്ചു പല തലങ്ങളിലും പരിശോധനകൾ നടത്തി. ഇരട്ടിപ്പുള്ളതോ മരിച്ചവരോ ആയ വളരെ കുറച്ചുപേരെ കണ്ടെത്തി.

അന്തിമ വോട്ടർപട്ടിക ഇതിനോടകം പ്രസിദ്ധീകരിച്ചതിനാൽ ഇവരുടെ പേരുകൾ പ്രത്യേക പട്ടികയാക്കി സൂക്ഷിച്ചിട്ടുണ്ട്. ഈ പട്ടിക പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറും. ഇവർ വോട്ടു ചെയ്യാൻ വരുമ്പോൾ പ്രത്യേക ആപ്ലിക്കേഷൻ വഴി പരിശോധന നടത്താനും കഴിയും. നിലവിലെ സാഹചര്യത്തിൽ വോട്ടിങ് നടപടിയിൽ ക്രമക്കേട് നടത്താനാകില്ലെന്നും കലക്ടർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com