ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്
Mail This Article
ആലത്തൂർ ∙ ദേശീയപാത സ്വാതി ജംക്‌ഷനിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, കാറിലുണ്ടായിരുന്ന അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. സിഗ്നൽ തെറ്റിച്ചെത്തിയ ടൂറിസ്റ്റ് ബസ് കാറലിടിച്ചാണ് അപകടം. തൃശൂർ–പാലക്കാട് റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ടു മൂന്നു മണിയോടെയാണു സംഭവം. കാവശ്ശേരി ഗായത്രിയിൽ രവീന്ദ്രന്റെ ഭാര്യ ഇന്ദിര (55), മകൾ രേഷ്മ (35) എന്നിവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ദിരയുടെ പേരക്കുട്ടിയെ കൊടുവായൂരിൽ നൃത്ത പഠനക്ലാസിലാക്കി മടങ്ങുകയായിരുന്നു ഇരുവരും. സ്വാതി ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന കാർ സിഗ്നൽ കിട്ടി കോർട്ട് റോഡിലേക്കു കടക്കാൻ ശ്രമിക്കുമ്പോൾ, തൃശൂർ ഭാഗത്തുനിന്നു സിഗ്നൽ തെറ്റിച്ചു വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ബസ് കാറിനെ 50 മീറ്ററോളം വലിച്ചു കൊണ്ടുപോയ ശേഷം ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. പൊലീസും വടക്കഞ്ചേരി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ബസിന്റെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ റോഡിൽ പരന്നു.ക്രെയിൻ ഉപയോഗിച്ചു വാഹനം നീക്കി റോഡ് വൃത്തിയാക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. കാർ നിശ്ശേഷം തകർന്നു. കാറിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാലാണു ദുരന്തം ഒഴിവായതെന്നു പറയുന്നു. കഴനി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറാണ് ഇന്ദിര. ഇന്ദിരയാണു കാർ ഓടിച്ചിരുന്നത്.