മെഡിക്കൽ കോളജിൽ ട്രോമകെയർ റിപ്പോർട്ട് ആകുന്നു, അടുത്തയാഴ്ച കിട്ടും
Mail This Article
പാലക്കാട് ∙ ഗവ. മെഡിക്കൽ കോളജിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ട്രോമ കെയർ ആൻഡ് എമർജൻസി വിഭാഗം ആരംഭിക്കുന്നതിന്റെ ഭാഗമായി പഠനം നടത്താൻ നിയോഗിച്ച ഉന്നതതല സമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. തൃശൂർ മെഡിക്കൽ കോളജിലെ മുൻ സൂപ്രണ്ടും നിലവിൽ പാലക്കാട് മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗം മേധാവിയുമായ ഡോ.കെ.ബാലഗോപാലിന്റെ നേതൃത്വത്തിലാണു സമിതി രൂപീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളജിലെ എല്ലാ വിഭാഗങ്ങളിലെയും തലവൻമാരും ട്രോമകെയറുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച വിദഗ്ധ ഡോക്ടർമാരും സമിതിയിൽ അംഗമാണ്.
അതിവിശാലമായ കെട്ടിടസൗകര്യങ്ങളാണു ട്രോമകെയർ സംവിധാനത്തിനായി മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുള്ളത്. ലെവൽ ഒന്ന് ട്രോമകെയർ സംവിധാനത്തിനുള്ള സൗകര്യങ്ങൾ ഉണ്ട്. ദേശീയപാതയോരത്തു സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക മെഡിക്കൽ കോളജ് എന്നതിനാൽ ഏറ്റവും മികച്ച എമർജൻസി മെഡിസിൻ വിഭാഗം തന്നെ വേണമെന്നാണു ജനം ആഗ്രഹിക്കുന്നത്. ട്രോമകെയർ ആരംഭിക്കുമ്പോൾ ആവശ്യമുള്ള ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ഉപകരണങ്ങൾ എന്നിവയുടെ കണക്കെടുപ്പ് സമിതി നടത്തും. സിടി സ്കാൻ സൗകര്യവും ഓപ്പറേഷൻ തിയറ്ററുകൾ പോലുള്ള സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങൾ നടത്തും. കോളജ് ഡയറക്ടർക്കു സമർപ്പിക്കുന്ന റിപ്പോർട്ട് ഉടൻ സർക്കാരിനു കൈമാറും.