ADVERTISEMENT

പാലക്കാട് ∙ കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഫാക്ടറിയിൽ നിന്നുള്ള ഓയിൽ മാലിന്യം ശുദ്ധജല സ്രോതസ്സുകളിൽ കലർന്നെന്ന ആശങ്കയിൽ ജല അതോറിറ്റി വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. ഭാരതപ്പുഴയിൽ പറളി തടയണയ്ക്കു താഴെയുള്ള ശുദ്ധജല സ്രോതസ്സിൽ നിന്നാണു വെള്ളം പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. ഓയിൽ അംശങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും. ഫലം ലഭിക്കുന്നതിനുസരിച്ചു തുടർനടപടി സ്വീകരിക്കും. 

ഓയിൽ മാലിന്യം കനാലിൽ തള്ളി പുഴവെള്ളത്തിൽ കലർന്ന സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് നഗരസഭ ജില്ലാ കലക്ടർ, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ്, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവർക്കു പരാതി നൽകി. കഞ്ചിക്കോട് ഫാക്ടറിയിൽ നടത്തിയ പരിശോധനയുടെ വിശദ റിപ്പോർട്ട് സഹിതമാണ് പരാതി നൽകിയിട്ടുള്ളതെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു. സംഭവത്തിൽ നഗരസഭ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. 

ഓയിൽ മാലിന്യം തള്ളിയതിൽ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിനു കേസെടുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ് ജില്ലാ കലക്ടറെ സന്ദർശിച്ചു. പ്രതികൾക്കെതിരെ പൊലീസ് ദുർബല വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

രൂക്ഷഗന്ധം
∙ സ്റ്റേഡിയം–ഐഎംഎ ബൈപാസിലെ കനാലിലാണ് ചൊവ്വാഴ്ച രാത്രി ടാങ്കർ ലോറിയിലെത്തിച്ച് ഓയിൽ മാലിന്യം തള്ളിയത്. ഇതുവഴി മാലിന്യം കൽപാത്തിപ്പുഴയിലും ഭാരതപ്പുഴയിലും കലർന്നെന്നാണ് ആശങ്ക. ഓയിൽ മാലിന്യം ഒഴുക്കിയ കനാലിന്റെ തീരങ്ങളിൽ ഇന്നലെയും രൂക്ഷഗന്ധം അനുഭവപ്പെട്ടു. ജല അതോറിറ്റിയും സ്ഥലപരിശോധന നടത്തി. രൂക്ഷഗന്ധം തുടരുന്ന സാഹചര്യത്തിൽക്കൂടിയാണ് ജല അതോറിറ്റി വിശദ സാംപിൾ പരിശോധന നടത്തുന്നത്.

സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർ തമിഴ്നാട് പുതുപ്പട്ടണം സ്വദേശി ശങ്കർ രത്തനത്തെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാലിന്യത്തിന്റെ ഉറവിടം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊതുസ്ഥലത്തു മാലിന്യം തള്ളിയതും അതു ശുദ്ധജല സ്രോതസ്സിൽ കലരാൻ ഇടയായതും പൊലീസ് ഗൗരവത്തോടെയാണു കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com