ADVERTISEMENT

പാലക്കാട് ∙ കനത്ത കാറ്റിലും ചുഴലിക്കാറ്റിലും ജില്ലയിൽ വീണ്ടും വ്യാപക നാശനഷ്ടങ്ങൾ. പലയിടത്തും വീടുകൾ തകർന്നു. ഒട്ടേറെ പേർക്കു പരുക്കേറ്റു. മിക്കയിടത്തും കനത്ത മഴയാണു പെയ്യുന്നത്.ആലത്തൂർ കാവശ്ശേരി കഴനി കുന്നുംപുറം എസ്ആർവി എഎൽപി സ്കൂളിനു മുകളിൽ മരം വീണെങ്കിലും ആർക്കും പരുക്കില്ല. കുട്ടികൾ ഉച്ചഭക്ഷണത്തിനു ക്ലാസുകളിൽ നിന്നു പേ‍ായ സമയത്തായിരുന്നു അപകടം. കുനിശ്ശേരി നരിപ്പെ‍ാറ്റയിൽ വൻമരം കടപുഴകി റേ‍ാഡിനു കുറുകെ വീണു ഗതാഗതം തടസ്സപ്പെട്ടു. തെങ്കര പുഞ്ചക്കേ‍ാട് ജലസേചന വകുപ്പിന്റെ ജീപ്പിനു മുകളിലേക്കു തേക്കുമരം വീണു. ഡ്രൈവർ ജീപ്പിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

ചെർപ്പുളശ്ശേരി ശാലേംകുന്നത്ത് മരം പൊട്ടിവീണ് പൂർണമായും തകർന്ന, കുണ്ടുകണ്ടത്തിൽ ഉണ്ണിക്കൃഷ്ണന്റെ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീട്.
ചെർപ്പുളശ്ശേരി ശാലേംകുന്നത്ത് മരം പൊട്ടിവീണ് പൂർണമായും തകർന്ന, കുണ്ടുകണ്ടത്തിൽ ഉണ്ണിക്കൃഷ്ണന്റെ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീട്.

ചെർപ്പുളശ്ശേരി ശാലിയംകുന്ന് പത്താംമൈൽ കുണ്ടുകണ്ടത്തിൽ ഉണ്ണിക്കൃഷ്ണന്റെ ഷീറ്റ് മേഞ്ഞ വീടിനുമുകിൽ മരം വീണ് മൂന്നു പേർക്കു പരുക്കേറ്റു. തലയ്ക്കു സാരമായ പരുക്കേറ്റ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ കുഞ്ഞുലക്ഷ്മിയെ മഞ്ചേരി മെഡിക്കൽ കേ‍ാളജ് ആശുപത്രിയിലും ഉണ്ണിക്കൃഷ്ണൻ, അയൽക്കാരൻ എം.ഉണ്ണിക്കൃഷ്ണൻ എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേ‍ാട്ടായിയിലും പറളിയിലും മരം വീണു വീടുകൾ തകർന്നു.

കുഴൽമന്ദം മേഖലയിൽ കനത്ത കാറ്റും മഴയും വ്യാപക നാശമുണ്ടാക്കി. അലനല്ലൂർ താന്നിക്കുന്നിൽ മേലാത്ര ഉഷയുടെ വീട് കമുകുവീണ് തകർന്നെങ്കിലും ആർക്കും പരുക്കില്ല. നെന്മാറ– ഒലിപ്പാറ റൂട്ടിൽ റേ‍ാഡിൽ മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. കേ‍ാട്ടായിയിലും പറളിയിലും പാലക്കയത്തും മരംവീണു വീടുകൾ തകർന്നിട്ടുണ്ട്. കേ‍ാങ്ങാട് മണിക്കശ്ശേരിയിൽ വീടിനു മുകളിൽ മരണംവീണ് ശാസ്താനിവാസിൽ ശാന്തകുമാരി, പാർവതി എന്നിവർക്കു പരുക്കേറ്റു.

ചിറ്റൂർ മേനേ‍ാൻപാറ മലബാർ ഡിസ്‌റ്റിലറീസിൽ മരംവീണ് കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചു. മണ്ണാർക്കാട് ചുരംറേ‍ാഡിൽ മരംവീണ് ഗതാഗതം മുടങ്ങി. ശ്രീകൃഷ്ണപുരം ഷെഡുംകുന്നിലും ചെത്തല്ലൂരിലും മരംവീണ് വീട് ഭാഗികമായി തകർന്നു. ഹൃതിക്ദാസ് (26) എന്നിവർക്കാണു പരുക്കേറ്റത്. ശാന്തകുമാരിയുടെ കയ്യിന്റെ എല്ലിനു പൊട്ടലുണ്ട്. പാർവതിയുടെയും ഹൃതിക്ദാസിന്റെയും ദേഹത്തേക്ക് ഓടുകൾ വീണു പരുക്കേറ്റു. ഇന്നലെ പുലർച്ചെ 2ന് ഉണ്ടായ കാറ്റിലാണ് വീടിന്റെ പിന്നിലെ മരം കടപുഴകി വീണത്.

263 ‌വീടുകൾ 
കനത്ത മഴയിലും കാറ്റിലും 24 മണിക്കൂറിനിടെ ജില്ലയിൽ 74 വീടുകൾ ഭാഗികമായി തകർന്നതായി ജില്ലാ ദുരന്തനിവാരണ അതേ‍ാറിറ്റി അറിയിച്ചു. ജൂണിൽ അടക്കം ഇതുവരെ 20 വീടുകൾ പൂർണമായും 243 വീടുകൾ ഭാഗികയും തകർന്നിട്ടുണ്ട്. 15 മിനിറ്റ് വരെ നീളുന്ന ശക്തമായ മഴയാണ് ഓരോ തവണയും പലയിടത്തും പെയ്യുന്നത്.

ഇന്നലെ മാത്രം തകർന്നത് 455 വൈദ്യുതി പേ‍ാസ്റ്റ്
കാലവർഷത്തിൽ ഗ്രാമപ്രദേശങ്ങളിൽ മിക്കയിടത്തും ഒരാഴ്ചയായി വൈദ്യുതി വിതരണം തകരാറിലായി. ഇന്നലെ മാത്രം 455 പേ‍ാസ്റ്റുകളാണ് മറിഞ്ഞത്. 216 ലൈനുകൾ പെ‍ാട്ടി. കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും വ്യാപകമായി തടസ്സപ്പെട്ട വൈദ്യുതിവിതരണം പലയിടത്തും ഇനിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.അതിനിടയിലാണു വീണ്ടും നാശമുണ്ടായത്. കെഎസ്ഇബി ജീവനക്കാർ രാപകൽ രംഗത്തുണ്ടെങ്കിലും തുടർച്ചയായ നാശം കാരണം ഒ‍ാടിയെത്താൻ കഴിയാത്ത സ്ഥിതിയിലാണ്. 

831 മില്ലിമീറ്റർ മഴ
ജില്ലയിൽ ജൂൺ ഒന്നുമുതൽ ഇന്നലെ വരെയുള്ള കാലയളവിൽ സാധാരണ കിട്ടേണ്ട മഴയിൽ എതാണ്ടു മുഴുവൻ ലഭിച്ചതായി ഐഎംഡി കണക്ക്. ഈ സമയത്തു പെയ്യേണ്ട 889.4 മില്ലിമീറ്റർ മഴയിൽ 831 മില്ലിമീറ്ററും ഇതിനകം ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com