ADVERTISEMENT

ആലത്തൂർ ∙ സുമനസ്സുകൾ കൈകോർത്തപ്പോൾ പൊന്നുമണി (57) ജീവിതത്തിലേക്കു തിരിച്ചുകയറി. നിറഞ്ഞൊഴുകുന്ന ഗായത്രിപ്പുഴയിലെ എടാംപറമ്പ് തടയണയുടെ കോസ്‌വേയിലൂടെ മോപ്പഡിൽ അക്കരെയെത്താൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. മോപ്പഡിൽ പിടിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണു. കരകവിഞ്ഞൊഴുകുന്ന പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇയാൾ അകപ്പെട്ടത്.

പുഴയുടെ സമീപത്തുണ്ടായിരുന്നവർ അപകടം കണ്ട് ഓടിയെത്തിയെങ്കിലും കുത്തൊഴുക്കു ശക്തമായതിനാൽ ആരും ഇറങ്ങാൻ ധൈര്യപ്പെട്ടില്ല. ഇവരുടെ നിലവിളികേട്ട് സമീപത്തായി വീടുപണിയിൽ ഏർപ്പെട്ടിരുന്നവരും ഓടിയെത്തി. എന്തുചെയ്യണമെന്ന് അറിയാതെ എല്ലാവരും സ്തംഭിച്ചു നിൽക്കുന്ന സമയത്താണ് വീട്ടിൽ നിന്നു ബാങ്ക് റോഡിലേക്കു വരികയായിരുന്ന പരിസരവാസി കൂടിയായ മുൻ ലോഡിങ് തൊഴിലാളി ശിവൻ അവിടെയെത്തിയത്. കയറിട്ടുകൊടുത്ത് രക്ഷപ്പെടുത്താൻ ഇദ്ദേഹം ആലോചിച്ചെങ്കിലും കയർ കിട്ടിയില്ല.

ഇതോടെ കൈകൾ കോർത്ത് ചങ്ങല തീർക്കാൻ ശിവൻ ഓടിക്കൂടിയവരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സാഹസികമായി ശിവൻ പുഴയിലേക്കിറങ്ങി. ശിവന്റെ ഒരു കയ്യിൽ കോർത്ത് മറ്റൊരാൾ പിടിച്ചു. ഓടിക്കൂടിയവർ എല്ലാവരും കൈകോർത്തപ്പോൾ ചങ്ങലയുടെ മറ്റേ അറ്റം കരയിലെത്തി. എല്ലാവരും ഒത്തുപിടിച്ചതോടെ പൊന്നുമണിയെ തീരത്തെത്തിക്കാനായി.കുത്തൊഴുക്കിലും പൊന്നുമണി മോപ്പഡിലെ പിടിത്തം വിട്ടിരുന്നില്ല.

മോപ്പഡ് എന്തിലോ തട്ടി തടഞ്ഞുനിന്നതും രക്ഷയായി. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ എടാംപറമ്പ് തടയണ കരകവിഞ്ഞിരുന്നു. അതേസമയം കോസ്‌വേയിലൂടെ യാത്ര ചെയ്യരുതെന്നുള്ള മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ലെന്നു പറയുന്നു. ഇതേ തടയണയിൽ 9 പേർ മുൻപ് വീണു മരിച്ചിട്ടുണ്ടെന്ന് ശിവൻ പറഞ്ഞു. ശിവന്റെ മനഃസാന്നിധ്യവും അവസരോചിതമായ ഇടപെടലുമാണു ഇന്നലെ ഒരാളുടെ ജീവൻ രക്ഷിച്ചതെന്നു നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com