ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഒന്നാംവിള കൊയ്ത്താരംഭിച്ചതോടെ തമിഴ്നാട്ടിൽ നിന്നു കൊയ്ത്തു യന്ത്രങ്ങൾ എത്തിത്തുടങ്ങി. ചേറുള്ള പാടത്തും കൊയ്യാൻ സാധിക്കുന്ന ബെൽറ്റിലോടുന്ന യന്ത്രങ്ങളാണ് എത്തിക്കുന്നത്. മണിക്കൂറിനു 2400 മുതൽ 2600 രൂപ വരെയാണു വാടക. ഒരു മണിക്കൂറിൽ ഒരേക്കർ പാടം കൊയ്യാൻ സാധിക്കും. യന്ത്രക്കൊയ്ത്തിൽ മെതിക്കേണ്ട ആവശ്യം വരുന്നില്ല. മുൻവർഷത്തേതിനേക്കാൾ വലിയ തോതിൽ വാടക കൂട്ടിയിട്ടില്ലെന്നത് ഇക്കുറി കർഷകർക്ക് ആശ്വാസകരമാണ്. 

പാടത്തു ചേറുണ്ടെങ്കിൽ ടയറിൽ ഓടുന്ന കൊയ്ത്തു യന്ത്രങ്ങൾ ഇറക്കാനാകില്ല. പാലക്കാട് രണ്ടാംവിളയിൽ മാത്രമേ ടയർ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിക്കാനാകൂ. തമിഴ്നാട്ടിൽ ദീപാവലിയോടടുത്ത് ഒക്ടോബർ അവസാനത്തോടെ മാത്രമേ കൊയ്ത്ത് സജീവമാകൂ എന്നു കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ ഒക്ടോബർ പകുതി വരെ യന്ത്രങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണു പ്രതീക്ഷ. ഏജന്റുമാർ മുഖേനയാണ് കൊയ്ത്ത് യന്ത്രം എത്തിക്കുന്നത്. ഇത് ഓടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവർ വേണം. ഇത്തരം ഡ്രൈവർമാർക്ക് മണിക്കൂറിന് 250–300 രൂപയാണു വേതനം.

ഉത്തരേന്ത്യക്കാരും കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാരായി എത്തുന്നുണ്ട്.  ഈ മാസം അവസാനത്തോടെ ജില്ലയിൽ കൊയ്ത്തു സജീവമാകും. ഇപ്പോൾ ലഭിക്കുന്ന വെയിൽ കൊയ്ത്തിനു സഹായകരമാണ്. അനുകൂല കാലാവസ്ഥയിൽ പരമാവധി കൊയ്ത്തു നടത്താൻ പാടശേഖരങ്ങളും ഒരുക്കം തുടങ്ങി. ആലത്തൂരിൽ കെ.ഡി.പ്രസേനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള നിറ പദ്ധതി വഴി മണിക്കൂറിന് 2300 രൂപ വാടക നിരക്കിൽ ആ മേഖലയിൽ കൊയ്ത്ത് യന്ത്രം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്നാടിനു പുറമെ കർണാടകയിൽ നിന്നും പാലക്കാട്ടേക്ക് കൊയ്ത്ത് യന്ത്രങ്ങൾ എത്താറുണ്ട്. ഒക്ടോബർ അവസാനത്തോടെ ജില്ലയിൽ പരമാവധി കൊയ്ത്താകും.

English Summary:

As the first harvest season begins in Palakkad, Kerala, farmers are turning to advanced harvesting machines rented from Tamil Nadu. These machines, costing between Rs. 2400-2600 per hour, offer efficiency and cost-effectiveness, ensuring timely harvesting amidst favorable weather conditions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com