അശ്ലീല വിഡിയോ കാണുന്നുവെന്ന് പറഞ്ഞ് ‘പൊലീസ്’ ഫോൺകോൾ; തിരിച്ചുവിളിച്ചപ്പോൾ ‘മെസേജ് കരോ’ സന്ദേശം
Mail This Article
ഒറ്റപ്പാലം∙ നഗരത്തിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനു ശ്രമം. തട്ടിപ്പു സംശയിച്ച ജീവനക്കാരി പൊലീസിനെ സമീപിച്ചതോടെയാണ് ഇവരുടെ വലയിൽ നിന്നു തടിയൂരിയത്. തിരുവനന്തപുരത്തെ സൈബർ സെൽ ആസ്ഥാനത്തു നിന്നാണെന്നു വിശ്വസിപ്പിച്ചാണു കഴിഞ്ഞ ദിവസം ഫോൺവിളിയെത്തിയത്. മൊബൈൽ ഫോൺ വഴി അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊലീസ് നിരീക്ഷണത്തിലാണെന്നുമുള്ള നിലയിലായിരുന്നു സംഭാഷണം.
ഫോൺ ഉന്നത ഉദ്യോഗസ്ഥനു കൈമാറുകയാണെന്നും ചോദിക്കുന്ന മുഴുവൻ വിവരങ്ങളും കൃത്യമായി നൽകണമെന്നും അറിയിച്ചതോടെ അപകടം മണത്ത ഇവർ കോൾ കട്ട് ചെയ്തു. പൂർണമായും മലയാളത്തിൽ തന്നെയായിരുന്നു സംഭാഷണം. പിന്നീട് ഇവർ ഈ നമ്പറിൽ തിരിച്ചുവിളിക്കാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ഇതോടെ യുവതി ഫോണുമായി പൊലീസിനെ സമീപിച്ചു. പൊലീസ് പല തവണ വിളിച്ചപ്പോഴും ഫോൺ എടുത്തില്ല. ഇതിനിടെ ‘മെസേജ് കരോ’ എന്ന മൊബൈൽ ഫോൺ സന്ദേശം ലഭിച്ചു.
മെസേജുകൾ അയച്ചുതുടങ്ങിയതോടെ മറുഭാഗത്തു നിന്നു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ചോദ്യങ്ങളായി. ഇതിനിടെ മറുഭാഗത്തു പൊലീസ് ആണെന്നു തട്ടിപ്പുകാർ തിരിച്ചറിഞ്ഞതായാണു സംശയം. ഇതോടെ സന്ദേശങ്ങൾ കൈമാറുന്നതു നിർത്തി. പിന്നീടു പൊലീസ് പലതവണ ഫോൺ വഴിയും മെസേജുകൾ അയച്ചും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തട്ടിപ്പുകാർ ഒഴിഞ്ഞുമാറി.
‘വെർച്വൽ അറസ്റ്റി’ന്റെ കാലം കഴിഞ്ഞു
ഒറ്റപ്പാലം∙ ‘വെർച്വൽ അറസ്റ്റ്’ ഉൾപ്പെടെ ഓരോ ‘നമ്പറുകളും’ പൊതുജനം തിരിച്ചറിയുന്നതോടെ തന്ത്രങ്ങൾ മാറ്റി പരീക്ഷിക്കുന്നതാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകാരുടെ രീതി. ഇല്ലാത്ത പാഴ്സലിന്റെ പേരിൽ പ്രമുഖ കുറിയർ കമ്പനിയിൽ നിന്നെന്നു പരിചയപ്പെടുത്തിയെത്തുന്ന ഫോൺ വിളികളിലൂടെയും വിഡിയോ കോളുകളിലൂടെയുമൊക്കെയായിരുന്നു ‘വെർച്വൽ അറസ്റ്റ്’ സാമ്പത്തിക തട്ടിപ്പുകൾ. ഇരയാക്കപ്പെടുന്ന വ്യക്തിയുടെ പേരിൽ മാരക ലഹരിമരുന്നുകളോ വ്യാജരേഖകളോ കുറിയർ ആയി ലഭിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് അന്വേഷണ ഏജൻസികൾ ചമഞ്ഞായിരുന്നു തട്ടിപ്പുകൾ.
‘താങ്കൾ വെർച്വൽ അറസ്റ്റി’ലാണെന്നും ഫോൺ കട്ട് ചെയ്താൽ നിയമക്കുരുക്കിലാകുമെന്നും ഇരയെ ഭീഷണിപ്പെടുത്തിയാണു ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപി നമ്പറുകളുമെല്ലാം ചോർത്തി പണം തട്ടിയിരുന്നത്. ഇത്തരത്തിൽ ഒറ്റപ്പാലത്തു നിന്നു മാത്രം 40 ലക്ഷത്തോളം രൂപ തട്ടിപ്പു സംഘം കൊണ്ടുപോയതു നേരത്തെ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ ട്രേഡിങ് മുതൽ മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിന്റെ ലോഗോ വരെ ദുരുപയോഗം ചെയ്തു തട്ടിപ്പു സംഘം കേരളത്തിൽ നിന്നു പണം കൊണ്ടുപോയി.
1930ൽ പരാതി അറിയിക്കാം
ഒറ്റപ്പാലം∙ ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായെന്നു തിരിച്ചറിഞ്ഞാൽ ഉടൻ 1930 എന്ന നമ്പറിൽ വിളിച്ചു പരാതി അറിയിക്കാം. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (എൻസിആർപി) പരാതി ലഭിച്ചാൽ ഉടൻ ആദ്യം പണം പോയ ബാങ്ക് അക്കൗണ്ടും പിന്നാലെ ഇവിടെ നിന്നു ചെറു തുകകളാക്കി മാറ്റപ്പെട്ട അക്കൗണ്ടുകളും മരവിപ്പിക്കും. ഈ ഘട്ടത്തിൽ അക്കൗണ്ടുകളിൽ ബാക്കിയുള്ള തുക പൊലീസിന്റെ വിശദമായ അന്വേഷണത്തിലൂടെ തിരിച്ചുപിടിക്കാനാകും. ഒറ്റപ്പാലത്തു ചിലർക്കു സമാനമായ രീതിയിൽ തുക തിരികെ കിട്ടിയിട്ടുണ്ട്.